Friday, December 17, 2010

ഷോപ്പിംഗ് ഫെസ്റിവല്‍ പുഴുങ്ങിയാല്‍ അരിയാകുമോ


ഏയ്, നിങ്ങളിങ്ങനെ ഇരിക്കാതെ സാധനങ്ങള് വാങ്ങി വാന്ന്
സവാള...... നീയെന്താ രാവിലേം വൈകുന്നേരും എല്ലാം സവാള വാരിവലിച്ചു തിന്ന്വാണോ... സവാള... തീ പിടിച്ച വെലയാ.....
ചില്ലറപ്പാത്രത്തില്‍ നിന്നും തുട്ടുകള്‍ എടുത്ത് ഭാര്യ അടുത്തു ചെന്നു. രാവിലെ എപ്പോഴോ പത്രവായനയ്ക്കിടയില്‍ കണ്ട ഷോപ്പിംഗ് ഫെസ്റിവല്‍ വാര്‍ത്ത ഓര്‍ത്ത് പറഞ്ഞു,
ഇനി സവാള വാങ്ങുമ്പോഴാണോ സ്വര്‍ണ്ണമടിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?
പിന്നേ... സ്വര്‍ണ്ണം....
പൂച്ചക്കെന്ത് പൊന്നുരക്കുന്നിടത്ത് കാര്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിലെന്ത് സവാള വില്‍പ്പന.
എന്റെ സൌദാമിനി കിട്ടുന്ന ശമ്പളം കൊണ്ട് ഇപ്പോ 15 ദെവസത്തേക്കുള്ള സാധനം പോലും വാങ്ങാന്‍ പറ്റില്ല. പിന്നല്ലേ..?
ഇടത്തരക്കാരനു പറ്റിയ പരിപാടിയല്ല ഈ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍. അതിസമ്പന്നരും ഏത് വിലയ്ക്കും ഏത് സാധനവും വാങ്ങാന്‍ കെല്‍പ്പുള്ളവരുമായവര്‍ക്ക് പറഞ്ഞ പണിയാണിതെന്നു സാരം. ഒന്നുകൂടി വിശദമാക്കിയാല്‍, കിലോയ്ക്ക് 125 രൂപ വിലയുള്ള അരി വാങ്ങി കഴിക്കുന്നവര്‍, ഒരു നേരത്തെ ഊണിന് 1000 രൂപയെങ്കിലും ചെലവഴിക്കാന്‍ പറ്റുന്നവര്‍.... ഇവര്‍ക്കാണ് ഈ ഉത്സവം. ആ ആയിരം രൂപയ്ക്ക് ഒരു മാസത്തേക്കുള്ള അരി വാങ്ങുന്ന നമുക്ക് പറഞ്ഞതല്ല ഈ പണി. അതിസമ്പന്നര്‍ ചെറിയ ശതമാനം മാത്രമുള്ള കേരളത്തിലെന്ത് ഫെസ്റിവല്‍.
ആഗോള ഷോപ്പിംഗ് കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വാക്യം. ക്രിസ്മസ്, പുതുവത്സരം.. ഉത്സവമാക്കാന്‍ പറ്റിയ സമയവും. സമ്മാനക്കൂപ്പണ്‍ വഴിയാണ് വാണിഭത്തെ ഉത്സവവമാക്കുന്നത്. സമ്മാനാര്‍ഹന് കിട്ടുന്നത് സ്വര്‍ണ്ണക്കട്ടകളാണ്. ആഗോള വ്യാപാര കേന്ദ്രം, ഉത്സവം, സമ്മാനക്കൂപ്പണ്‍, പിന്നെ സ്വര്‍ണ്ണം.... കേള്‍ക്കാന്‍ നല്ല സുഖമുള്ള വാക്കുകള്‍.
ആഗോള വ്യാപാര കേന്ദ്രം എന്നു പറയുമ്പോള്‍ നമ്മളുണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ കടലു കടന്നും തീവണ്ടി പിടിച്ചും പരദേശക്കാര്‍ പറന്നെത്തുമെന്നു സാരം. കേരളത്തില്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സാധനമെന്താണ്? ആകെ വില്‍ക്കാനുള്ളത് സെക്സ് (സെക്സ്ടൂറിസം) മാത്രമാണ്. ബാക്കിയെല്ലാം മറ്റു നാട്ടുകാരെ ആശ്രയിച്ചാണ് നമ്മള്‍ ജീവിക്കുന്നത്. ഖാദി, കൈത്തറി, സാധനങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഷോപ്പിംഗ് ഫെസ്റിവലില്‍ നല്ല സ്ഥാനമില്ല. തനത് സ്ഥാനങ്ങളോട് പ്രേമം പറയുകയും പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നു അത്രതന്നെ. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനം വാങ്ങാന്‍ വിമാനം പിടിച്ച് ഏത് അമേരിക്കക്കാരനാണ് കേരളത്തില്‍ വരിക. മുംബയില്‍ ഉല്‍പ്പാദിപ്പിച്ച് ഏതൊരു സംസ്ഥാനത്തിലും എന്ന പോലെ കിട്ടുന്ന മൊബൈലുകള്‍ വാങ്ങാന്‍ ഏതെങ്കിലും തമിഴനെങ്കിലും ഇങ്ങോട്ടു വരുമോ? പാവങ്ങളുടെ സര്‍ക്കാരിന്റെ പാവം സ്വദേശപ്രേമത്തെ എത്ര പുകഴ്ത്തിയാലാണ് മതിയാവുക?
കേരളത്തിലുള്ളവരില്‍ ആരൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതെന്ന ചോദ്യത്തിനും ഉത്തരം പറയാം. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ഹെലികോപ്റ്റര്‍ നല്‍കുന്ന വിഭാഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ. ഏതാണ്ട് അതിന് താഴെ കാറൊക്കെ സമ്മാനമായി നല്‍കുന്ന വിഭാഗമുണ്ട്. അത്തരക്കാണ് ഈ ഫെസ്റിവലിന്റെ ഉപഭോക്താക്കള്‍. അതിസമ്പന്നരെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രസര്‍ക്കാരും അത്തരക്കാര്‍ക്ക് പാലമിട്ടുകൊടുക്കുന്ന സംസ്ഥാനസര്‍ക്കാരും. നേരിട്ടു കണ്ടാല്‍ എന്റമ്മോ കടിപിടിക്ക് പുലികള്‍ തോറ്റുപോകും. എന്നാല്‍ മുതലാളിമാരുടെ പാലം പണിക്ക് ഇരുവരും ഭായിഭായി.
ഉത്സവമെന്നു കേട്ടാല്‍ മലയാളിയുടെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുമെന്ന വിചാരമുണ്ടോ? മാന്യമായി പണിയെടുത്താല്‍ തന്നെ ബസിനു പോകാനുള്ള പൈസയില്ലാതെ കടം വാങ്ങേണ്ടി വരുമ്പോഴാണ് ഉത്സവം എന്ന് പറഞ്ഞ് മോഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലേലും ടെലിവിഷനും മൊബൈല്‍ഫോണും വാങ്ങി വേവിച്ചാല്‍ അരിയാകില്ലല്ലോ. ഫെസ്റിവലില്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങളിവയാണ്. കേരളത്തില്‍ നല്ല നാടന്‍ തറികളിലുണ്ടാക്കുന്ന കൈത്തറികള്‍ക്ക് സ്ഥാനമില്ലാതെ പരിസ്ഥിതിക്ക് തന്നെ കോട്ടം തട്ടുന്ന വസ്ത്ര, ആഭരണ, ഉല്‍പ്പന്നങ്ങളാണ് ഫെസ്റിവലിലെ ഉല്‍പ്പന്നങ്ങള്‍. ഗൌരവമേറിയ വ്യാപാരത്തിനിടയില്‍ സവാള, ഉള്ളി, പഞ്ചസാര, വിലക്കയറ്റം എന്നൊക്കെയുള്ള സാധാരണക്കാരന്റെ പരാതികള്‍ പടിക്കു പുറത്ത്.
സമ്മാനക്കൂപ്പണാണ് ഈ ഫെസ്റിവലിന്റെ മറ്റൊരാകര്‍ഷണം. ഇല്ലേലും പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് പിരിച്ച് ഒരു സമ്പന്നനെയെങ്കിലും ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പഴയ തന്ത്രം തന്നെ. ഈ ലോട്ടറിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിനോട് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയില്‍ ഒന്നു പറഞ്ഞോട്ടെ, ഒമ്പത്, കേട്ടിട്ടുണ്ട്..... ആറേ.... കൊറേ കേട്ടിട്ടുണ്ട്........
സമ്മാനം സ്വര്‍ണ്ണമാണ്. അതും ചില്ലറയൊന്നുമല്ല, 40 കിലോ. ആരെയാണ് ഈ സ്വര്‍ണ്ണസമ്മാനം കേട്ടി മോഹിപ്പിക്കുന്നത്. ലളിതമായ ജീവിതത്തെയും ആഡംബര രഹിതമായ വിവാഹത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ പാവങ്ങളുടെ സര്‍ക്കാരാണ് പരിപ്പുവടയില്‍ നിന്നും ഫ്രൈഡ്റൈസിലേക്കും കട്ടന്‍ചായയില്‍ നിന്നും ബിയറിലേക്കുമുള്ള ആശയമാറ്റം പോലെ മലക്കം മറിഞ്ഞത്.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഉത്സവത്തിന്റെ മുഖ്യ കുഴലൂത്ത് മലയാളത്തിലെ മാധ്യമങ്ങളുടേതാണ്. മേളത്തിന് സകലമാന സാംസ്കാരിക നായകന്മാരും സിനിമാ നടന്മാരും രംഗത്തുണ്ട്. പ്രതിപക്ഷവുമുണ്ട്. കാര്യങ്ങള്‍ പ്രതിപക്ഷം പഠിച്ചുവരുമ്പോഴേക്കും അടുത്ത ഭരണകാലമാകും. അപ്പോള്‍ അത് മറന്ന് അവര്‍ക്കും തുടരാം, ഇത് തങ്ങളുടെ അഭിമാനമെന്ന പോസ്ററോടെ.
മാനത്തൂടെ പക്ഷി പറന്നാല്‍ പോലും അതിന്റെ പോക്ക് ശരിയല്ലെന്ന് നിഗമിച്ച് വിമര്‍ശിക്കുന്ന സാംസ്കാരിക നായകന്മാര്‍ ചിരിച്ചു കൊണ്ട് ഉത്സവ പരസ്യത്തിനു മുന്നിലുണ്ട്. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്നു മാത്രം ചിന്തിക്കുന്ന സിനിമാ നടന്മാരെ വെറുതെ വിടുക. ഫാന്‍സ് അസോസിയേഷന്‍ പിന്നാലെയുണ്ട്. എങ്കിലും ഈ മാധ്യമങ്ങള്‍? മാസം 100 രൂപ എണ്ണിക്കൊടുത്ത് ദിനംപ്രതി വാതില്‍ക്കല്‍ വീഴുന്ന വാര്‍ത്താ പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ വലിയൊരു കള്ളമെഴുതിയാല്‍. പരസ്യക്കാരനു വേണ്ടി സ്വന്തം തലക്കെട്ടു പോലും വാലിനടിയിലാക്കുന്ന മാധ്യമങ്ങളുണ്ട്. ശരി തന്നെ. എന്നാല്‍ ഷോപ്പിംഗ് ഫെസ്റിവലിന്റെ പരസ്യത്തിന് അടിയില്‍ അഡ്വടോറിയല്‍ അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നൊരു വാക്ക് എഴുതിയിരുന്നെങ്കില്‍? ദീപസ്തംഭം മഹാശ്ചര്യം എനിക്കും പണം കിട്ടിയേ പറ്റൂ.....  
കുറ്റം പറയരുതല്ലോ, നാടാകെ കോടികള്‍ ചെലവിട്ട് ഇത്രയും വലിയ ഉത്സവം നടത്തുമ്പോള്‍ ഭരിക്കുന്നവര്‍ക്കു മുന്നിലേക്ക് വീട്ടില്‍ നിന്നും ഭാര്യ നല്‍കിയ തുട്ടുമായി മുണ്ടിന്റെ ഒരു തല കക്ഷത്തിലേക്ക് വലിച്ചു പിടിച്ച്, തല കുമ്പിട്ട്, സഖാവേ, സര്‍ക്കാരേ, സവാള, വിലക്കയറ്റം എന്നൊക്കെ പറഞ്ഞങ്ങ് ചെന്നാല്‍, ഇടംകൈ ഉയര്‍ത്തി അടിക്കാനോങ്ങി മൂത്ത സഖാക്കള്‍ പറയും, മിണ്ടാതെ നിന്നോണം, സവാള, വിലക്കയറ്റം.... ഒരു വീക്ക് തന്നാലുണ്ടല്ലോ.....

No comments:

Post a Comment