Wednesday, November 30, 2011

ഒടുവില്‍ ഞാനൊറ്റയാകുന്നു


സീന്‍ ഒന്നേയുള്ളൂവെങ്കിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന നടന്‍ ആ സിനിമയില്‍ നിറഞ്ഞുനിന്നുവെന്ന് തോന്നും. അതാണ് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഇല്ലാതായ അഞ്ചുവര്‍ഷം, അദ്ദേഹത്തിന്റെ സ്മരണകള്‍ ഭാര്യ പത്മജ പങ്കുവയ്ക്കുന്നു.

"പപ്പായേ...''
"ന്തോ, ഉണ്ണിയേട്ടന്‍ വിളിച്ചോ..?''
"മക്കള് രണ്ടുപേരും പോയോ?''
"ഊം''
"ഇന്ന് വിടേണ്ടിയിരുന്നില്ല, രണ്ടീസം കഴിഞ്ഞിട്ട് പോയാമതീര്ന്നൂല്ലോ?''
"വിടാണ്ടെങ്ങനാ? അവര്‍ക്കും കുടുംബൂം കുട്ട്യോളും ഉള്ളതല്ലേ..''
ഒരു നിശ്വാസത്തോടെ ഊം എന്നൊന്നു മൂളും. എന്നിട്ട് തിരിഞ്ഞും മറിഞ്ഞും കിടക്കും. മക്കള് പോയി എന്നറിഞ്ഞാപ്പിന്നെ നേരത്തെ പോയില്ലേ, ഇരുളുന്നതിനു മുമ്പ് വീട്ടിലെത്തിക്കാണില്ലേ എന്നൊക്കെയായിരിക്കും ആധി.
"ഉണ്ണിയേട്ടനങ്ങനാ.'' ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പത്മജ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലേക്ക് പോയി. പത്മജയെ പപ്പായേ എന്നാണ് ഒടുവില്‍ വിളിക്കുന്നത്. "മക്കള് വരുന്നൂന്ന് കേട്ടാപ്പിന്നെ ഒരു വെപ്രാളാ. അടുക്കളയില്‍ കയറുന്നു, പാചകം ചെയ്യുന്നു. വരുന്ന ബസ് കാത്ത് നില്‍പ്പായി. ബസ്സ്റ്റോപ്പില്‍ നിന്ന് അവരുടെ ബാഗും തൂക്കി വീട്ടിലെത്തിക്കുന്നതുവരെ ഒരു സമാധാനമില്ലായ്മ. വന്നു കയറിയാപ്പിന്നെ, പേരക്കുട്ടികളില്‍ കുട്ടൂസിനോടാകും കളി. അവനെ കാര്‍ക്കോടകനെന്നാ വിളിക്കുക. ആണ്‍കുട്ടികളോട് വലിയ ഇഷ്ടായിരുന്നു.''
സിനിമകളിലെ തിരക്കെല്ലാം മാറ്റിവച്ചാല്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഒരു സാധാരണ ഗ്രാമീണനാകും. പച്ചക്കറിത്തോട്ടം, മക്കള്, കുടുംബം, കൂട്ടുകാര്‍... അങ്ങനെ കുടുംബനാഥന്റെ ലഹരിയില്‍ വീട്ടില്‍ സിസര്‍ ഫില്‍ട്ടറും വലിച്ച്, "എനിക്ക് ഞാനല്ലാതാകാന്‍ പറ്റ്വോ?'' എന്ന മട്ടില്‍ ഇരിപ്പ്.
വീട്ടില്‍ വന്നെത്തിയാല്‍, ടെറസ്സിലെയും തൊടിയിലെയും വെണ്ടത്തൈയ്ക്ക് വെള്ളമൊഴിച്ചില്ലേ, ചീരയാകെ വാടിയല്ലോ, ഇതിനൊന്നും വെള്ളമൊഴിച്ചില്ലേ എന്ന് ഒരു ചെറുപുഞ്ചിരി എന്ന സിനിമയിലെ കുടുംബനാഥനെപ്പോലെ ഒരന്വേഷണം.
"രാവിലെ എണീറ്റാല്‍ 5.30ന് വിളക്കുവെയ്ക്കണം എന്നത് നിര്‍ബന്ധാണ്.പച്ചക്കറി നട്ടുവളര്‍ത്തലു തന്നെയാ പ്രധാനപണി. വീട്ടില്‍ നിന്നെങ്ങും പോകില്ല. റോഡ് മുറിച്ച് അമ്പലത്തിലേക്ക് പോകാന്‍ പോലും മക്കളെയോ എന്നെയോ സമ്മതിക്കില്ല. ശ്രദ്ധിക്കണംട്ടോ എന്ന് എപ്പോഴും പറയും.
വിരുന്നുകാരോ മക്കളോ എത്തുന്നുണ്ടെന്നറിഞ്ഞാല്‍ അടുക്കളയില്‍ കയറി പാചകം തുടങ്ങും. ഇറച്ചിക്കറി ഉണ്ടാക്കിയാല്‍ ഒരു പ്രത്യേക ടേസ്റാ. മത്തിക്കറിയും മത്തിത്തലയുമായിരുന്നു ഇഷ്ടവിഭവം. അത് സ്വയമുണ്ടാക്കി തിന്നുന്നതില്‍ മാത്രമല്ല, അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കാനും മിടുക്കാണ്. മത്തി കഴിച്ചാ, പപ്പായേ എല്ലാ അസുഖൂം മാറൂംന്ന് പറയും. ചെലപ്പോ തമാശയ്ക്ക് പറയും, ഇനി ഞാന്‍ മരിച്ചാ ബലിയിടുമ്പോ ഒണക്കോ, മത്തിത്തലയോ വെക്കണംട്ടോ, ഇല്ലേല് ഞാനെടുക്കൂല്ലാന്ന്. എന്നിട്ട് ഒരു ചിരിയാ.
ഇതെന്നാരുന്നു വര്‍ത്താനം. ഞാന്‍ മരിച്ച് പ്രേതായി വരും. എന്നിട്ട് ജനാലയിലൂടെ വന്ന് എല്ലാരെയും പേടിപ്പിക്കുംന്നൊക്കെ പറയും. ഞങ്ങള്‍ക്കാണ് പേടിയെന്നു പറയുമെങ്കിലും സന്ധ്യ തെറ്റിയാല്‍ പിന്നെ പുറത്തേക്ക് വിടില്ല. അഥവാ പുറത്തുപോയാപ്പിന്നെ ഇരിക്കപ്പൊറുതിയുണ്ടാവില്ല, ഞാന്‍ പോണ്ടാ, പോണ്ടാന്ന് പറഞ്ഞതാ. ഈ സന്ധ്യയ്ക്ക് തന്നെ പോണോ, നേരത്തേയങ്ങ് പൊയ്ക്കൂടെ എന്നൊക്കെ പറഞ്ഞോണ്ടിരിക്കും. അവിടെ എത്തി എന്ന് കേട്ടാലേ ഒരു സമാധാനംണ്ടാവൂ.
രാത്രി ഫോണ്‍വിളിയാ പ്രധാനം. അടൂരിനെയും സത്യന്‍ അന്തിക്കാടിനെയും ഒക്കെ വിളിക്കും. ചിലപ്പോ രാത്രി രണ്ടുമണിവരെയൊക്കെ നീളും സംസാരം. ഞങ്ങളോട് പറയും കെടന്നോളാന്‍. അഞ്ചാറുദിവസം വീട്ടിലുണ്ട്ന്നാണേല്, പിന്നെ പറയേണ്ട. അപ്പോഴേക്കും കൂട്ടുകാരും വരും. കലാമണ്ഡലം ഹൈദരാലിയായിരുന്നു പ്രധാനകൂട്ട്. ജഡ്ജി ചന്ദ്രദാസന്‍ സാറും വരും. പിന്നെ തബലയെടുപ്പായി, ഹാര്‍മോണിയം വായനയായി, പാട്ടായി.. അങ്ങനെ അഞ്ചാറുദിവസംണ്ടാവും പാട്ടും കൂട്ടും. അങ്ങനെ ഇരുന്ന് കമ്പോസ് ചെയ്തിറക്കിയ കാസറ്റുകളാണ് പൂങ്കാവനം, ദശപുഷ്പം, പരശുരാം എക്സ്പ്രസ്, വ്രതമാല തുടങ്ങിയ കാസറ്റുകള്‍.
തബല പഠിക്കാന്‍ പോയ കഥ
എസ്. എസ്. എല്‍.സി കഴിഞ്ഞ് മൂത്ത ചേട്ടന്‍ ട്യൂഷന് വിട്ടു. കുറേദിവസം കഴിഞ്ഞ് ചേട്ടന്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ട്യൂഷനല്ല, അനിയന്‍ തബല പഠിക്കാനാണ് പോകുന്നതെന്ന്. തബല എന്നാല്‍ ജീവനാ. എപ്പോഴും ഉമ്മറത്തിരിക്കുമ്പോള്‍ പാട്ടുകളിങ്ങനെ മൂളിക്കൊണ്ടിരിക്കും. പിന്നെ കൂട്ടുകാരെത്തിയാപ്പിന്നെ തബലയ്ക്ക് ഒരു വിശ്രമവുമുണ്ടാവില്ല.
സിനിമാഭ്രാന്ത് കയറി എം.ജി. ആറിനെ കാണാന്‍
അഞ്ച് ആണും രണ്ടു പെണ്ണുമായി ഏഴുമക്കളില്‍ ഒടുവിലാന്‍ തന്നെയായിരുന്നു ഉണ്ണിയേട്ടന്‍. വടക്കാഞ്ചേരിയായിരുന്നു തറവാട്. ചേച്ചി, ദേവകിയമ്മ എന്നാല്‍ ജീവനായിരുന്നു ഉണ്ണിയേട്ടന്. അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ സിനിമാഭിനയം മൂത്ത്, എം.ജി. ആറിനെ കാണാന്‍ പോയി. ദേവകിയമ്മയുടെ സ്വര്‍ണ്ണം പണയംവെച്ചായിരുന്നു മദ്രാസിലേക്ക് പോയത്. അവിടെപ്പോയി പോലീസിന്റെ തല്ല് കൊണ്ടത് മിച്ചം. അന്ന് സിനിമാക്കാരനായില്ല. ദേവകിയമ്മയ്ക്ക് പണ്ടം പോയതില്‍ പരിഭവവുമില്ല. ദേവകിയമ്മയ്ക്ക് തിരിച്ചിങ്ങോട്ടും അത്രയ്ക്കും സ്നേഹായിരുന്നു. കല്യാണസമയത്ത് എന്നോട് ഒറ്റകാര്യമേ പറഞ്ഞിട്ടുള്ളൂ, എന്റെ ചേച്ചിയെ പൊന്നുപോലെ നോക്കണം. അതിനാ ഞാന്‍ കല്യാണം കഴിക്കണതെന്ന്. ചേച്ചിയ്ക്ക് അരി അരച്ചുകൊടുത്തും കറിയ്ക്ക് മുറിച്ചുകൊടുത്തുമാണ് കൃഷിപ്പണിയും പാചകവും വശത്താക്കിയതെന്ന് എപ്പോഴും പറയും. ദേവകിയമ്മ മരിക്കുമ്പോള്‍, ഉണ്ണിയേട്ടന്‍ വയ്യാതെ കിടപ്പിലായിരുന്നു. ഇതുംകൂടി കേട്ടപ്പോള്‍ പിന്നെ ബോധില്ലാണ്ടായി. ബി.പി. കൂടി. ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.
ഉണ്ണിയേട്ടന്റെ രോഗമെന്താന്ന് ആദ്യം പിടികിട്ടിയില്ല. ബി.പി. കൂടുതലായി നിയന്ത്രിക്കാന്‍ പറ്റാതായി. പിന്നീടാണ് അറിയുന്നത് കരള്‍രോഗമാണെന്ന്. ചിട്ടയോടെ മരുന്നുകള്‍ കഴിക്കുമെങ്കിലും അഭിനയം തലയില്‍കയറിയാപ്പിന്നെ, മരുന്നും ഒന്നും വേണ്ട. മുഖം വീര്‍ത്തു തുടങ്ങിയപ്പോഴും അഭിനയത്തില്‍ അത് ബാധിച്ചില്ല. അച്ചുവിന്റെ അമ്മ സിനിമ ചെയ്യുന്ന സമയത്തൊക്കെ വയ്യാണ്ട്തന്നെയായിരുന്നു. പിന്നെ ചന്ദ്രോത്സവം സിനിമ ചെയ്തു. ഷൂട്ടിംഗിനിടെ പനിയായി കുറച്ചുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ആശുപത്രിയില്‍ കിടക്കാനിഷ്ടമല്ല, ഞാന്‍ വീട്ടില്‍ കിടന്നോളാമെന്ന് പറയും. ചന്ദ്രോത്സവം പെട്ടന്ന് പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും അടുത്ത പടം വന്നു, രസതന്ത്രം. അതിലും ഷൂട്ടിംഗ് മുടക്കാതിരിക്കാന്‍ ഉണ്ണിയേട്ടന്‍ പരമാവധി ശ്രദ്ധിച്ചു. അതുകഴിഞ്ഞതോടെ തീരെ വയ്യാണ്ടായി. ആശുപത്രിയില്‍തന്നെയായി. അതുവരെ ഐസ്ക്രീം എന്ന് കേട്ടാല്‍ ചീത്തയാ എന്നുപറഞ്ഞ് കുട്ട്യോള്‍ക്ക്വരെ വാങ്ങിക്കൊടുക്കില്ല. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒറ്റവാശിയായിരുന്നു ഐസ്ക്രീം കഴിക്കണമെന്ന്. പിന്നെ വീട്ടില്‍ പോണംന്നും. സിനിമാക്കാരൊക്കെ വന്നാല്‍പ്പിന്നെ വല്യസന്തോഷായിരുന്നു. രണ്ടുമാസം തീരെ വയ്യാണ്ട് ആശുപത്രിയില്‍തന്നെ. എല്ലാത്തിനും ഒടുവില്‍ മെയ് 27ന് ഉണ്ണിയേട്ടന്‍ പോയി.''
ഒരു നിശബ്ദതായിരുന്നു.
"ഇപ്പോഴും രാത്രികളിലൊക്കെ വന്ന് പപ്പായേ എന്ന് വിളിക്കുംപോലൊരു തോന്നല്‍. ടി.വിയില്‍ സിനിമകള് വന്നാല് കാണുമ്പോള്‍ ഒരാശ്വാസം, എവിടെയോ ഉണ്ടെന്ന തോന്നല്‍. അത് മാറുമ്പോള്‍ എഴുന്നേറ്റ്പോകും. പിന്നെ രാത്രിയില്‍ മുഴുവന്‍ സ്വപ്നം പോലെ കാണും. പെണ്‍മക്കളെ രണ്ടുപേരെയും പാലക്കാടും തൃശൂരുമായി കല്യാണം കഴിപ്പിച്ചയച്ചതോടെ, ഉണ്ണിയേട്ടനും ഞാനും മാത്രമായിരുന്നു വീട്ടില്‍. പിന്നെ ഉണ്ണിയേട്ടനും പോയതോടെ ഒടുവില്‍ ഞാനൊറ്റയ്ക്കായി. ഇപ്പോള്‍ എന്റെ തറവാട്ടിലാണ് ഞാന്‍ താമസിക്കുന്നത്.''
"ഉണ്ണിയേട്ടന്‍ പോയതോടെ പലരും ഈ വീടുമായുള്ള ബന്ധം അവസാനിപ്പിച്ച പോലെയാണ്. എങ്കിലും സത്യന്‍ അന്തിക്കാടിനെപ്പോലെയുള്ള ഒന്നോ രണ്ടോ പേര്‍ വിളിക്കും. നാട്ടുകാര്‍ ഒടുവില്‍ ഫൌണ്ടേഷന്‍ രൂപീകരിച്ച് കുട്ടികള്‍ക്ക് നൃത്തവും മറ്റും പഠിപ്പിക്കുന്നുണ്ട്. എല്ലാവരിലും ഉണ്ണിയേട്ടന്റെ ഓര്‍മ്മകളുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം. സൌഹൃദവും സ്നേഹവും മാത്രമാണ് ഉണ്ണിയേട്ടന്‍ കൊടുത്തതും ആഗ്രഹിച്ചതും. അത് കിട്ടുന്നുണ്ടല്ലോ. അത് തന്നെ ആശ്വാസം.'' പത്മജ പറഞ്ഞുനിര്‍ത്തി.
ഒരു ഗ്രാമീണന്‍ എന്നതാകും ഒടുവിലിന് ഏറ്റവും ഇണങ്ങുന്നത്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്, സ്നേഹമുണ്ട്, കരുതലുണ്ട്, കൂടെയുണ്ട്.... വടക്കാഞ്ചേരിയില്‍ നിന്ന് കേരളശ്ശേരിയിലേക്ക് വീടുവച്ച് മാറിയതിനു പിന്നിലും ഗ്രാമീണതയിലേക്കുള്ള തിരിച്ചുപോക്കാണ് അദ്ദേഹം ഉദ്ദേശിച്ചത്. അഭിനയത്തിലും ആ ആത്മാര്‍ത്ഥതയും ഗ്രാമീണത്വവും അദ്ദേഹം സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ഒരാഗ്രഹം നടക്കാതെപോയി. ഞെരളത്ത് രാമപ്പൊതുവാളായി വേഷമിടണമെന്നത് അത്രയും വലിയ ആഗ്രഹമായിരുന്നു. അസുഖക്കിടക്കയില്‍ കിടക്കുന്ന സമയത്ത് രാമപ്പൊതുവാളിനെക്കുറിച്ചുള്ള ടെലിഫിലിമില്‍ അഭിനയിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പക്ഷെ മുഖത്തെ വീക്കം കുറയുന്നതും കാത്ത് നില്‍ക്കുകയായിരുന്നു. ഞെരളത്ത് രാമപ്പൊതുവാളാകാന്‍ ആരെക്കാളും ഏറ്റവും നല്ലത് ഒടുവില്‍ തന്നെയാണെന്ന് നമ്മള്‍ കണ്ടതാണ്. ദേവാസുരത്തില്‍ രണ്ടുസീനില്‍ പ്രത്യക്ഷപ്പെടുന്ന പറങ്ങോടന്‍. തുടികൊട്ടിപ്പാടുന്ന പറങ്ങോടന്‍. രണ്ടുസീനേ ഉള്ളൂവെങ്കിലും സിനിമ കണ്ടിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന സീനായി അത് മാറ്റി ഒടുവില്‍. മുഖത്തെ വീക്കം കുറഞ്ഞില്ല, അങ്ങനെ ആ ആഗ്രഹം മാത്രം നടക്കാതെ ഒടുവില്‍ യാത്രയാവുകയായിരുന്നു.
മനസ്സില്‍ ഉടുക്കുകൊട്ടി ഇപ്പോഴും അദ്ദേഹം പാടുന്നു;''പ്രേമസ്വരൂപനാം, സ്നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം...''  

 

ജോണ്‍സണ് ആദരാഞ്ജലികള്‍




"എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നുവന്നു.......
പൂവിന്‍ ചൊടിയിലും മൌനം
ഭൂമിദേവിതന്‍ ആത്മാവിലും മൌനം''
ഇനി ആ പാട്ടിലെ തേന്‍കണങ്ങള്‍ മാത്രം. ആ നാദം മൌനമായി.
ജോണ്‍സണ്‍, തന്റേതായ പാട്ടുവഴി തീര്‍ത്ത് യാത്രയാകുമ്പോള്‍ പൊന്‍തൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചില്‍ പിടയുന്നു. ഗൃഹാതുരത തുളുമ്പുന്ന കരളില്‍ വിരിഞ്ഞ ഗാനങ്ങള്‍ രാഗമാലികയായി അണിയാന്‍ മലയാളിക്ക് സമ്മാനിച്ച ആ ഗന്ധര്‍വ്വന്‍ സംഗീതത്തിന്റെ ദേവാങ്കണങ്ങളില്‍ നിന്ന് പെട്ടന്നങ്ങ് യാത്രയാവുകയായിരുന്നു.
നെല്ലിക്കുന്നിലെ അപ്രേം പള്ളിയുടെ ഗെയ്റ്റില്‍ താളം പിടിച്ചു നില്‍ക്കുന്ന പതിനൊന്നു വയസുകാരന്‍ ജോണ്‍സണില്‍ സംഗീതത്തിന്റെ അംശം കണ്ടെത്തിയത് വി.സി. ജോര്‍ജ്ജായിരുന്നു. തോപ്പ് സ്റ്റേഡിയത്തിനടുുത്തുള്ള സെമിനാരിക്കു സമീപമിരുന്ന് ഹാര്‍മോണിയപ്പെട്ടിയില്‍ വിരലുകള്‍ അച്ചടക്കത്തോടെ അമര്‍ത്താനും ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ ശ്വാസത്തെ സംഗീതമാക്കി മാറ്റാനും ഗുരുവിന്റെ മുന്നില്‍ നിന്ന് ജോണ്‍സണ്‍ പഠിച്ചെടുത്തു. പിന്നീട് ഗാനമേളകളില്‍ ഹാര്‍മോണിയം പെട്ടിയുമായിട്ടായി ജോണ്‍സന്റെ യാത്ര. സ്ത്രീശബ്ദങ്ങള്‍ വേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കാലത്ത് ജോണ്‍സണ്‍ സ്ത്രീശബ്ദ പാട്ടുകാരനായി. വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന പാട്ടുസംഘത്തിന്റെ മുന്നണികളില്‍ ആ ഹോര്‍മോണിസ്റ് തിളങ്ങിനിന്നു.
വോയ്സ് ഓഫ് ട്രിച്ചൂരില്‍ പാടാനെത്തിയ ഗായകന്‍ പി. ജയചന്ദ്രനിലൂടെ ജോണ്‍സണ്‍ ദേവരാഗങ്ങളുടെ ശില്‍പി ദേവരാജന്‍മാഷിന്റെ അരികിലെത്തി. ദേവരാജന്‍ മാഷിന്റെ പ്രധാന സംഗീതസംവിധാന സഹായായി തുടങ്ങിയപ്പോള്‍ ജോണ്‍സണിന്റെ വളര്‍ച്ച പെട്ടന്നായി. ഭരതന്റെ ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് സിനിമയിലേക്കെത്തി. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ജോണ്‍സണ്‍ പിന്നീടിങ്ങോട്ട് നല്‍കിയത് മലയാളിക്ക് മറക്കാനാവാത്ത മെലഡികളായിരുന്നു. വരികളില്‍ ജോണ്‍സണ്‍ ഈണം നല്‍കിയത് ഹൃദയത്തിന്റെ തന്ത്രികളില്‍ നിന്നായിരുന്നു. ഗൃഹാതുരതയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ നല്‍കി, അവിടെ മേയാന്‍ വിട്ട് ആ ഗായകന്‍  പോയ്മറഞ്ഞു.
സംഗീതത്തിന്റെ പ്രണയനായകാ, ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ നിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.
 

‘എത്രയും പ്രിയപ്പെട്ട........'



"എന്റെ എത്രയും സ്നേഹം നെറഞ്ഞ മൈമൂന വായിക്കാന്‍,
മുത്തിന്റെ സുബൈറിക്ക എഴുതുന്നത്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് നിനിക്കും മക്കക്കും ഉമ്മക്കും ബാപ്പക്കും എല്ലാവര്‍ക്കും സുഖം തന്നെയെന്നു കരുതുന്നു. എനിക്കിവിടെ വല്യ പ്രശ്നമില്ല. നീ അയച്ച കത്ത് ഇന്നലെയാണ് കിട്ടിയത്. കത്ത് വായിച്ച് ഞാന്‍ കൊറേ കരഞ്ഞു. എനക്ക് നിന്നീം മക്കളീം എല്ലാരെയും കാണണം എന്ന് തോന്നി. പടച്ചോന്‍ സഹായിച്ച് വേറൊന്നും പറ്റീല്ലെങ്കില് ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ ഞാന്‍ നാട്ടിലെത്തും. ഇന്‍ശാ അള്ളാ. .....
എന്ന് സ്നേഹത്തോടെ
സുബൈര്‍''
പുറത്ത്, സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോഴേ മൈമൂന ഇത്രയും മനസില്‍ വായിച്ചിട്ടുണ്ടാവും. "ഒരു കത്ത്ണ്ട്'' ബെല്ലടിക്കു പിന്നാലെ പോസ്റുമാന്‍ ചന്ദ്രേട്ടന്റെ കമന്റുമെത്തി. "ഇതിപ്പോ, വൈകിയല്ലോ, മാസത്തില്‍ മൂന്നു നാലെണം വരാറുള്ളതല്ലെ?''
"പോസ്റ്മാശേ, ഒന്നു നിക്ക്.'' മൈമൂനയുടെ ഉമ്മ പാത്തുമ്മ ഓല മെടയുന്നതിനിടയില്‍, "മൈമൂ, ആ സാധനിങ്ങെട്''. പോസ്റുമാന്‍ ചന്ദ്രന്‍ സൈക്കിളും പിടിച്ച് നിന്നു. മൈമൂന സാധനവുമായെത്തി. "ഒരു പേനയാന്ന്, മാഷ്ക്ക് കൊടുക്കണംന്ന് പറഞ്ഞ് സുബൈറ് ജബ്ബാറിന്റെ കയ്യില് കൊടുത്ത് വിട്ടേതാണ്.'' പേനയും വാങ്ങി ചന്ദ്രന്‍ യാത്രയായി. കത്തുമായി മൈമൂന അകത്തേക്കും. മുറിയുടെ ഇരുളിലേക്ക് കയറി കത്ത് കണ്ണീര്‍ തുളുമ്പുന്ന കണ്ണോടു ചേര്‍ത്തു പിടിച്ച്, വായിച്ചെടുത്തു, "കരളേ....'' തൊണ്ടയില്‍ എന്തോ കനക്കുന്നു, കണ്ണുകള്‍ കിനിയുന്നു. അങ്ങ് അറേബ്യയിലെ മണലാരണ്യത്തിലെ വെയിലില്‍ ഒരു കൊച്ചുമുറിയില്‍ നിന്നും സുബൈറിന്റെ കണ്ണുകളിലും ഇതേ ഈറനായിരുന്നു. കത്തിലെ കുത്തിവരച്ചിട്ട വാക്കുകള്‍ക്കൊപ്പമുള്ള കണ്ണീരും പുഞ്ചിരിയും വികാരങ്ങളുമെല്ലാം വീണ്ടും വീണ്ടും വായിച്ചു.
പത്തു കിലോമീറ്റര്‍ അകലെ കുഞ്ഞപ്പേട്ടന്റെ ബേക്കറി കടയിലെ ഫോണിലേക്ക് വിളിക്കാമെന്ന് എഴുത്തുവരും. ആ ദിവസം രാവിലെ പോയി ബേക്കറിയുടെ അരികില്‍ ബെല്ലടിക്കുന്നതും കാത്ത് നില്‍ക്കും. ഓരോ ബെല്ലടിക്കുമ്പോഴും അത് എനിക്കായിരിക്കും എന്നു വിചാരിച്ച് നോക്കിക്കൊണ്ടേയിരുന്നു. അവസാനം സുബൈര്‍ക്ക വിളിച്ചു. പക്ഷെ, ആ ശബ്ദം കേട്ടപ്പോ ഒന്നും പറയാന്‍ തോന്നിയില്ല, കരച്ചിലിലും മുക്കലിലും മൂളലിലും ഒതുക്കി. ഇറങ്ങിയപ്പോഴാണ് തോന്നിയത്, എന്തൊക്കെയോ പറയാനുണ്ടായിരുന്നു. എല്ലാം കത്തില്‍ കുറിക്കാം.
ഒരു എഴുത്ത് വരിക. ഈ ഭൂമിയില്‍ സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാകുമ്പോഴുള്ള ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇപ്പോഴത്തെ രീതിയില്‍ പറഞ്ഞാല്‍ ഞാനും ഫെയ്സ്ബുക്കില്‍ കയറി എന്നു പറയുന്നതിനേക്കാളും വലിയൊരു ഫീലിംഗായിരുന്നു അത്. ആരും അയക്കാനില്ലെന്ന് അറിഞ്ഞിട്ടും പോസ്റുമാനെ കാണുമ്പോള്‍, ആ ബാഗിലേക്ക് കണ്ണെറിഞ്ഞ് ചോദിക്കും, "നമുക്ക് വല്ലതും ഉണ്ടോ?''. എങ്ങാനും വീട്ടിലാരുടെയെങ്കിലും പേരില്‍ ബാങ്കില്‍ നിന്നുള്ള ഒരു കത്ത് തന്നാലോ പറയാനും വേണ്ട. ചെളി പറ്റിക്കാതെ, നെഞ്ചോട് ചേര്‍ത്തുവച്ച് വീട്ടിലേക്കോടുന്ന ബാല്യം. കൌമാരത്തിലെത്തിയപ്പോള്‍, തന്റെ കാമുകി അയച്ച കത്തുമായി തെങ്ങിന്‍തോപ്പിലും വീടിന്റെ കോലായിലും ഇരുന്ന് ആരും കാണാതെ നൂറുവട്ടം വായിക്കും. എന്റെ പ്രിയപ്പെട്ട.... എന്ന വാക്കുതന്നെ എത്രതവണ വായിച്ചാലും മതിവരില്ല.
കത്തെത്തിച്ചു തരുന്ന പോസ്റ്മാന്റെ ജീവിതം കൊതിച്ചുപോയിട്ടുണ്ട്. ഒരായിരം വികാരങ്ങള്‍ കൈയിലെ ബാഗില്‍ തിരുകിയോടുന്ന അഞ്ചലോട്ടക്കാരന്‍. മണി എക്സ്ചേഞ്ചൊക്കെ വരുന്നതിനു മുമ്പ് പണത്തിന്റെ വിനിമയക്കാരനും സ്നേഹവികാരങ്ങളുടെ എക്സ്ചേഞ്ചുകാരനും എല്ലാം പോസ്റുമാനായിരുന്നു.
കാലം മാറി, പോസ്റുമാനെ കാത്തിരിക്കുന്നത് കര്‍ഷകതൊഴിലാളി, ക്ഷേമ പെന്‍ഷന്‍കാര്‍ മാത്രം. കത്തെത്തിയില്ലെങ്കിലും ആര്‍ക്കും വേദനയില്ല. "ഓ അത് ആ ബാങ്കില്‍ നിന്നെങ്ങാനുമാകും.'' എന്ന് ഒരു വാക്കുണ്ടാകും. പ്രകാശവേഗങ്ങളില്‍ സ്ക്രാപ്പുകളും മെയിലുകളും എത്തുമ്പോള്‍ ജസ്റ് നോക്കി ഡിലിറ്റ് ചെയ്യുമ്പോള്‍, എന്ത് നൊമ്പരം, എന്ത് കാത്തിരിപ്പ്, എന്ത് കണ്ണീര്, എന്ത് സന്തോഷം!. എങ്കിലും ഡിലിറ്റ് ചെയ്യാന്‍ പറ്റുമോ "എന്റെ പ്രിയപ്പെട്ട.....'' എന്ന കത്തുകളില്‍ മാത്രം കാണുന്ന ആ വാക്കുകളെ, ആ ഓര്‍മ്മകളെ.
"അവിടെ എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ഇവിടെയെല്ലാവര്‍ക്കും സുഖം തന്നെ.''

Sunday, May 29, 2011

ഓര്‍മ്മകളില്‍ മഴക്കാലം


വിങ്ങി വിങ്ങി ആകാശം മൊത്തത്തില്‍ ഇരുണ്ടു. നേര്‍ത്ത തണുപ്പ് തന്ത്രികളില്‍ മീട്ടി കാറ്റ് മൂളക്കം പാടി. ഉണങ്ങാനിട്ടവയെടുക്കാന്‍ അമ്മ മുറ്റത്തേക്കിറങ്ങി. ഒരു കൊള്ളിയാന്‍ കിഴക്കേ കുന്നിന്‍മുകളിലൂടെ പാഞ്ഞുപോയി. പേടിപ്പെടുത്തി ഇടി വെട്ടി. പിന്നെ താമസമുണ്ടായില്ല, വെള്ളം നിറച്ച സ്ഫടികകുടുക്കകള്‍ നിലത്തു വീണ് പൊട്ടും പോലെ, ഓട്ടിന്‍പുറത്തേക്ക് ശറപറാന്ന് മഴത്തുള്ളികള്‍ വീണു പൊട്ടി. പുതുമഴയുടെ തണുത്ത ഗന്ധം മൂക്കിലേക്ക് അരിച്ചുകയറി. "മ്ങൂൂൂംംംം...'' ആ മണത്തെ മൂക്കിലേക്ക് ആഞ്ഞുവലിച്ചപ്പോള്‍ ശരീരവും വിറകൊണ്ടു.
"തോര്‍ത്തും വീശി, ഇന്നലീം കൂടി മുത്തശ്ശന്‍ പറഞ്ഞതേയുള്ളു, എടവം പാതി കഴിഞ്ഞിട്ടും എന്താ മഴയ്ക്കൊരു താമസംന്ന്. മുത്തശ്ശന്റെ നാവ് പൊന്നാവട്ടെ, ദേ എത്തിയല്ലോ മഴ.''
ഒരു കൈയാല്‍ ഉണങ്ങിയതെടുത്ത് മറു കൈ കൊണ്ട് തലയും മറച്ച് അമ്മ വീട്ടിലേക്ക് ഓടിക്കയറി. "ഹോ! ആകെ നനഞ്ഞു''. ഓടുകള്‍ക്കിടയില്‍ ആകാശം കാണുന്ന വിടവിലൂടെ പതുക്കെ അകത്തേക്കും സ്ഫടികത്തുള്ളികള്‍ വീണു. ഓട്ടിറമ്പില്‍ നിന്നും മഴ വീണ് ചാണകം മെഴുകിയ മുറ്റത്ത് കുഴിയാനകള്‍ കുഴിച്ചപോലെ കുഴികളായി. മഴയത്തു നിന്ന് ഓടിക്കിതച്ചെത്തിയ തള്ളക്കോഴി മക്കളെ എണ്ണി നോക്കി മഴയിലേക്ക് നോക്കി ഒച്ചയുണ്ടാക്കി. മുറ്റത്ത് മഴ നനയുന്ന ചെമ്പരത്തിക്കരികില്‍ നിന്ന് അവസാന കോഴിക്കുഞ്ഞും വന്നതോടെ വരാന്തയിലെ തിണ്ണമേല്‍ കയറിനിന്ന് അവ മഴവെള്ളം ചുണ്ടാല്‍ ഊര്‍ന്നുകളഞ്ഞു. പറമ്പില്‍ മേയാന്‍ വിട്ട സുന്ദരിപ്പശു വീടിന്റെ മുന്നില്‍ ഓടിക്കിതച്ചെത്തി, ഞാനെവിടെ നില്‍ക്കുമെന്ന് ചോദിച്ചുനിന്നു. അമ്മ തലയില്‍ തോര്‍ത്തുമിട്ട് മഴയിലേക്കിറങ്ങി സുന്ദരിയെ വടക്കേ ഭാഗത്തെ തൊഴുത്തില്‍ കെട്ടിയിട്ടു. ഒന്നു വിറച്ച് മഴവെള്ളം കളഞ്ഞ് അമ്മയെ നോക്കി അതൊന്നുമൂളി, "ഇച്ചിരി പുല്ലുംകൂടി'' എന്ന മട്ടില്‍.
സ്കൂള്‍ വിട്ട് കുട്ടികള്‍ മുന്നിലെ റോഡിലൂടെ പോകുമ്പോഴാണ് സമയം നാലു കഴിഞ്ഞെന്ന് മനസ്സിലായത്. അവരങ്ങനെ മഴവെള്ളം തെറിപ്പിച്ചും കുട കറക്കിയും ചില വികൃതിപ്പയ്യന്മാര്‍ മഴയത്ത് നനഞ്ഞും ഓടിപ്പോവുകയായിരുന്നു. സ്കൂളില്‍ നിന്നും ശാസ്ത്ര ക്ളാസില്‍ ടീച്ചറുടെ ചോദ്യം മനസ്സില്‍ തികട്ടിവന്നു, മഴയുണ്ടാകുന്നതെങ്ങനെ? "ഈ കടലീന്ന് വെള്ളമിങ്ങനെ പളുക്കൂപളുക്കൂന്ന് മോളിലോട്ട് കേറി, അവിടെ നിന്ന് ഒരു ച്യായയൊക്കെ കുടിച്ച് മേഘമായി ചറചറേന്ന് ഇങ്ങനെ പെയ്യുന്നു'' എന്ന് ടിന്റുമോന്‍ സ്റ്റൈലില്‍ പറഞ്ഞ് ചിരിച്ച് വെറുതെ മഴയെ നോക്കി. പല തുള്ളി പെരുവെള്ളം എന്നതിന് ഉപന്യാസമെഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രഞ്ജിത്ത് എഴുതിയതും മഴയില്‍ നോക്കി ഓര്‍ത്തു. ‘പല തുള്ളി, പല പല തുള്ളി, തുള്ളി, തുള്ളിത്തുള്ളി....' തുള്ളികള്‍ നിറഞ്ഞ പേജിന്റെ അവസാനം ‘ഈ തുള്ളികളൊക്കെ കൂടിച്ചേര്‍ന്നാണ്  പെരുവെള്ളമാകുന്നത്' എന്ന് രഞ്ജിത്തിന്റെ ഉത്തരം. ആ ഉത്തരക്കടലാസ് ക്ളാസില്‍ കാട്ടിയപ്പോള്‍ പെരുമഴയുടെ ചിരിയ്ക്ക് രഞ്ജിത്ത് തന്നെ തുടക്കമിട്ടു. ഓര്‍മ്മകള്‍ക്ക് മഴയുടെ നൈര്‍മ്മല്യം.
റോഡിനപ്പുറത്ത്, പുഴയോരത്തെ പറമ്പില്‍ വാഴയെ മഴയ്ക്കൊരുക്കി അച്ഛനും മഴ നനഞ്ഞെത്തി.
"ആ തല തോര്‍ത്ത്, പുതുമഴയാ, പനി പിടിക്കേണ്ട''
"ഏതായാലും നനഞ്ഞു, നീയാ സോപ്പിങ്ങെട്, കുളിച്ചേക്കാം.''
പുഴ കുത്തിയൊലിക്കാന്‍ തുടങ്ങിയ വണ്ണാത്തിപ്പുഴയില്‍ കുളിച്ച് കണ്ണു കലങ്ങി, മഴയില്‍ നനഞ്ഞ് അനിയന്‍ മുറ്റത്തേക്ക് കയറിയപ്പോള്‍ അമ്മ കണ്ണുരുട്ടി. തലതോര്‍ത്തി മുടിയ്ക്കൊപ്പം കെട്ടിയ തോര്‍ത്തെടുത്ത് അമ്മ അവന്റെ തല തോര്‍ത്തുമ്പോള്‍ അവനിങ്ങനെ വിറയ്ക്കുകയായിരുന്നു. വരാന്തയില്‍ കത്തിച്ചുവെച്ച നിലവിളക്കിന്റെ പ്രകാശത്തില്‍ കാണാം, മുറ്റത്തെ ഓളത്തില്‍ അപ്പോഴും മഴ പെയ്യുന്നത്. "ഒന്നിറങ്ങിയാലോ?''. ഉദ്ദേശം മനസിലാക്കിയ അമ്മ താക്കീത് ചെയ്തു, "മഴ തൊടങ്ങിയാ വല്ല പാമ്പോ, പഴുതാരയോ ഇറങ്ങും, വരാന്തയില്‍ ഇരിക്കാണ്ട് ഇങ്ങ് അകത്തേക്ക് കയറിയിരിക്കാന്‍ പാടില്ലേ നിനക്ക്?''
തട്ടിന്‍ പുറത്തെ ജനാലയ്ക്കരികിലിരുന്നാല്‍, കൊള്ളിയാനടിക്കുമ്പോള്‍ പറമ്പിലെ തെങ്ങും കവുങ്ങും ആടി ഉല്ലസിക്കുന്ന കാഴ്ചകള്‍ കാണാം. "മഴപ്പാറ്റകളെക്കൊണ്ടു തോറ്റു. പുറത്തെ ലൈറ്റ് മാത്രം ഇട്ടാ മതി. ഇല്ലേല് അതു മുഴുവന്‍ അകത്തോട്ട് കേറും'', അമ്മയുടെ പായ്യാരം. തുടര്‍ച്ചയെന്നോണം നേര്‍ത്ത മഴകള്‍ക്കിടയിലൂടെ തൊട്ടടുത്ത പറമ്പിലെ വീട്ടില്‍ നിന്ന് അവിടുത്തെ അമ്മയുടെ ശബ്ദം കേള്‍ക്കാം. "മഴാന്നു പറയുമ്പോഴേക്കും പെരുമഴ തന്നെ. വെറക് ഒരുക്കീട്ടില്ല, പിന്നാമ്പുറത്തെ ചായ്പിന് ഓല മേഞ്ഞിട്ടില്ല. അല്ല മഴയെ കുറ്റം പറഞ്ഞിട്ടും കാര്യല്ല. ഇടവപ്പാതിയോട് ഇപ്പം പെയ്യണ്ടാന്നു പറയാന്‍ പറ്റ്വോ. ഞാനിങ്ങനെ നാഴികയ്ക്ക് നാല്‍പതോട്ടം പറയാന്നല്ലാണ്ട് ഇവിടെയുള്ളവര് ഇതുവല്ലതും കേള്‍ക്കുന്നുണ്ടോ..''
മഴയെപ്പോലെ അവരും കരഞ്ഞ് ആശ്വസിക്കുന്നുണ്ടാവണം, "കിണറ് വറ്റി ബക്കറ്റ് മുങ്ങാതായി. മഴയെങ്ങാനും വൈകിയാ.... ഞാന്‍ വെള്ളോം കെട്ടേണ്ടിവരൂല്ലോ. അതേതായാലും വേണ്ടി വന്നില്ല.''
ഉറക്കത്തിലും മഴ നൃത്തം ചവിട്ടുകയായിരുന്നു. ഓര്‍മ്മകളില്‍ വണ്ണാത്തിപ്പുഴയുടെ തീരത്ത് കുടയും പിടിച്ച് പുഴയുടെ തീരത്ത് കോലു കുത്തി കാത്തിരിക്കും, മലവെള്ളം കയറുന്നുണ്ടോയെന്ന് നോക്കാന്‍, കലക്കവെള്ളത്തില്‍ നീണ്ട ചൂണ്ടയില്‍ മണ്ണിര കോര്‍ത്ത് മീന്‍ പിടിക്കും. അതെല്ലാം കഴിഞ്ഞ് മലവെള്ളത്തില്‍ നീന്തും. മുങ്ങാംകുഴിയിട്ട് നിവരുമ്പോഴേക്കും മഴയത്ത് നനഞ്ഞ് അമ്മ. കയറി വാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെന്ന് മഴ ഊര്‍ന്നിറങ്ങുന്ന വടിത്തലപ്പുകള്‍ പറയും. പണ്ടെങ്ങാണ്ട്, ഈ പുഴയില്‍ മുങ്ങിപ്പോയ കുട്ടിയുടെ ഓര്‍മ്മയില്‍ അമ്മ കലിതുള്ളിവന്നതാണ്.
നോവിക്കുന്ന ഓര്‍മ്മകള്‍ ഈ പെരുമഴക്കാലം സമ്മാനിച്ചിട്ടുണ്ടെങ്കിലും, ഒന്ന് തൊട്ടു പിന്നെ വാരിപ്പുണര്‍ന്ന് മഴയെത്തുമ്പോള്‍ നമ്മളെല്ലാം മറക്കും. കുട്ടിക്കാലത്ത് കുസൃതിയിലേക്കുള്ള ക്ഷണമായി ജനല്‍പാളികളില്‍ തട്ടി മഴ വിളിക്കുമ്പോള്‍, "വേണ്ട, അമ്മ വഴക്കു പറയും'' എന്നു പറഞ്ഞ് വാതില്‍ തട്ടി അടക്കാന്‍ ശ്രമിച്ചിട്ടും തുളുമ്പിപ്പോകുന്ന സ്നേഹത്തിന്റെ മിന്നല്‍പ്രഭയായി മിന്നിച്ചിരിക്കാനും നിനയ്ക്കാത്ത നേരത്ത് വാത്സല്യമായി അണച്ചുപിടിക്കാനും മഴയെത്തുന്നു. മഴയങ്ങനെ കുത്തിയൊലിച്ച് ഓര്‍മ്മകളിലേക്കിറങ്ങുന്നു. ഇപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്.


Thursday, March 31, 2011

Highly explosive

മാധ്യമ പ്രവര്‍ത്തനം ഹൈ റിസ്കുള്ളതാണോ?
തല്ലു കിട്ടിയവന്‍ പറയും, എന്റെ മച്ചൂ, ഈ പണിക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന്. എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകന് അടി കിട്ടുന്നു. അല്ലെങ്കില്‍ കയ്യേറ്റം ചെയ്യപ്പെടുന്നു.(കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന് അടി കിട്ടിയ പശ്ചാത്തലത്തില്‍ എഴുതുന്നതല്ല ഇത്)
മാധ്യമപ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനമാണെന്നു കരുതേണ്ടതില്ല. എങ്കിലും ഇരയാക്കപ്പെടുന്നവരുടെ വേദനകളെ മനസ്സിലാക്കാനും അവതരിപ്പിക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് പലരും കരുതുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്കപ്പുറത്ത് ഒരു ഇരയെയും ആവശ്യമില്ല. മാധ്യമങ്ങള്‍ കോണ്‍ട്രാക്റ്റഡ് ജോലിക്കാരാകുന്നോ? അതോ അവരെ അങ്ങനെ ആക്കുന്നോ? ഏവരും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന ഉത്തമവിശ്വാസത്തോടെ. ഏവര്‍ക്കും സ്വാഗതം.

Monday, March 14, 2011

മഞ്ഞക്കുറി കോറിയിട്ടൊരു കളിയാട്ടക്കാലം




വടക്കേമലബാറിലിത് തെയ്യങ്ങളുടെ കാലമാണ്. തങ്ങളുടെ പരദേവതകള്‍ ആണ്ടിലൊരിക്കല്‍, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാവുകളിലെത്തി ഭക്തരെ കാണാനെത്തുന്ന കാലം. തീപ്പന്തങ്ങള്‍ക്കിടയിലും തീപൊള്ളുന്ന നട്ടുച്ചയിലും തെയ്യക്കോലങ്ങള്‍ നൃത്തം ചെയ്ത് മടങ്ങുമ്പോള്‍ ഒരു വിങ്ങലാണ്. ഇനി അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം, ദൈവേ.. അതുവരേക്കും എന്നെ കാത്തുകൊള്ളണേ... എന്ന പ്രാര്‍ത്ഥന.


ഏര്യം സ്കൂളില്‍ നാലുമണി ബെല്ലടിക്കാന്‍ മാധവേട്ടന്‍ വരുന്നത് കാണുമ്പോഴേ ബാഗും ചോറ്റുപാത്രവും എടുത്ത് റെഡിയായി നിന്നു. ജനഗണമനയും കഴിഞ്ഞ് ഇനി ബെല്ലടിക്കേണ്ട താമസം, ഒറ്റയോട്ടമാണ്. ഓടിയെത്തുമ്പോഴാണ് മനസിലാവുക, ഒറ്റയ്ക്കല്ല, മുന്നിലും പിന്നിലുമായി ഒട്ടേറെ കുട്ടികളുണ്ടെന്ന്, എല്ലാവരും ഒരേമനസ്സോടെ ഓടിയവര്‍. ഇനി നാലുനാള്‍ കളിയാട്ടം. ഇന്ന് വെള്ളി, ഇന്ന് രാത്രി തെയ്യമില്ല. തെയ്യത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള തോറ്റങ്ങള്‍ മാത്രം. നാളെ പുലര്‍ച്ചെ തെയ്യമിറങ്ങും. തീപ്പന്തങ്ങള്‍ വച്ചുള്ള കക്കറഭഗവതിയും വട്ടമുടിക്കെട്ടുള്ള ചാമുണ്ഡിയും. നാളെ രാത്രിയും മറ്റന്നാള്‍ പുലര്‍ച്ചെയും രാത്രിയും തെയ്യങ്ങളേറെയുണ്ട്. നാലാംനാള്‍ തിങ്കളാഴ്ചയാണ്. അന്ന് സ്കൂള്‍ അവധിതരും. അന്നാണ് പ്രധാനപ്പെട്ട തെയ്യം, കണ്ണങ്ങാട്ട് ഭഗവതി. അന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുന്നതും കൂടുതല്‍ ചന്തകള്‍ വരുന്നതും. പൊട്ടാസിട്ടുപൊട്ടിക്കുന്ന തോക്ക്, വെള്ളം ചീറ്റുന്ന തോക്ക്, കൈരവിലുകള്‍ക്കിടയിലിട്ട് അമര്‍ത്തുമ്പോള്‍ ഉച്ചത്തില്‍ ടിക്, ടിക് ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടം... ഇവയെല്ലാം വാങ്ങണം. ഓരോന്ന് ചിന്തിച്ച് വരുമ്പോഴേക്കും അമ്പലമെത്തി.
വഴിനീളെ ട്യൂബ് ലൈറ്റുകള്‍ കെട്ടിയിട്ടുണ്ട്. തെയ്യക്കാരും ചെണ്ടക്കാരും എത്തുന്നതേയുള്ളൂ. അടിച്ചുവൃത്തിയാക്കുന്നതിന്റെയും പാത്രങ്ങളെല്ലാം കഴുകുന്നതിന്റെയും തിരക്കാണ്. കുറച്ചുനേരം കറങ്ങിനടന്ന് വീട്ടിലേക്ക്. വീട്ടിലേക്കുള്ള വഴികളടക്കം ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ട്. പുസ്തകസഞ്ചി വീട്ടിലേക്കെറിഞ്ഞ് വീണ്ടും അമ്പലപ്പറമ്പിലേക്ക് ഓടാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മ പറയുന്നതു കേള്‍ക്കാം, ഇനി നാലുദിവസത്തേക്ക് ഒരാവശ്യത്തിനു പോലും ഇങ്ങോട്ട് നോക്കേണ്ട. എന്തേലും കഴിച്ചിട്ട് പോടാ. അപ്പോഴേക്കും അമ്പലപ്പറമ്പിലെത്തിയിട്ടുണ്ടാവും. വൈകിട്ടത്തെ കളി മുഴുവന്‍ അമ്പലപ്പറമ്പിലാണ്. കളി കഴിഞ്ഞ് സന്ധ്യയാകുന്നതിനു മുമ്പുതന്നെ പൂരക്കടവില്‍ നിന്ന് കുളികഴിച്ച് നേരെ വീട്ടിലേക്ക്. വീട്ടിലെത്തി എന്തെങ്കിലും വാരിവലിച്ചൊരു കഴിപ്പ്. മൂക്കിലേവായിലേ തിന്നാണ്ട്, ശരിക്കും തിന്നെടാ... അമ്മയുടെ ശബ്ദം. കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിലെത്തി. നിറയെ വെട്ടം. മോട്ടോറിട്ട് ട്യൂബ് ലൈറ്റ് കത്തിച്ചിട്ടുണ്ട്. കറന്റില്ലാത്ത ഞങ്ങളുടെ നാട്ടില്‍ ഇത്രയും ട്യൂബ് ലൈറ്റുകളെത്തുന്നത് തെയ്യത്തിനു മാത്രമാണ്. എട്ടുമണിയോടെ തെയ്യത്തിന്റെ തുടക്കം അറിയിച്ചുകൊണ്ടുള്ള തുടങ്ങല്‍കര്‍മ്മം. ഈ വര്‍ഷത്തെ ആദ്യചെണ്ടകൊട്ട് മുഴങ്ങി. അരമണിക്കൂറോളം നീണ്ട ചെണ്ടമേളത്തിനുശേഷം മേളം നിന്നു. പ്രധാനപ്പെട്ട തെയ്യം കെട്ടുന്നയാള്‍ മുഖത്ത് നിറയെ ചന്ദനവും തലയില്‍ തലപ്പാളിയും കെട്ടി എത്തി. തോറ്റം. തെയ്യത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുന്നതാണ് തോറ്റം. തോറ്റം തുടങ്ങി, നന്താറുവിളക്കിനും തിരുവായുധത്തിനും അരിയിട്ടുവന്ദിക്കാം...... പാട്ടിനൊപ്പം ചെണ്ടയും.
തോറ്റം കഴിഞ്ഞാല്‍ പിന്നെ നാളെ രാവിലെ മാത്രമാണ് തെയ്യമുള്ളത്. ഉറക്കമൊഴിച്ചാല്‍ ചിലപ്പോള്‍ തെയ്യം കാണാന്‍പറ്റില്ല. ആ സമയമാകുമ്പോള്‍ ഉറങ്ങിപ്പോകും. വീട്ടിലെത്തി അമ്മയോട് രാവിലെ തെയ്യത്തിന്റെ സമയത്ത് വിളിക്കണമെന്ന് പറഞ്ഞുറപ്പിച്ചു കിടന്നു. പിറ്റേന്നു പുലര്‍ച്ചെ അമ്മയോടൊപ്പം തെയ്യത്തിനുപോയി. തുടങ്ങുന്നതേയുള്ളൂ. തീപ്പന്തങ്ങളുള്ള തെയ്യം. പേടിയോടെ അമ്മയെ ഒട്ടിനിന്ന് കണ്ണുതിരുമ്മി വീണ്ടും വീണ്ടും കണ്ടു. ഒന്നുപോലും വിടാന്‍പറ്റില്ല, ഇനി അടുത്തവര്‍ഷം മാത്രമേയുള്ളൂ.

മുത്തശ്ശിമാരുടെ കാലത്ത് ട്യൂബ് ലൈറ്റുകളില്ല. നിലവിളക്കുകള്‍ മാത്രം. തെയ്യത്തിന്റെ പുറപ്പാട് സമയത്ത് തീപ്പന്തങ്ങളുണ്ടാവും. തീച്ചുട്ടും കത്തിച്ച് പിടിച്ചായിരുന്നു മലയിറങ്ങി തെയ്യംകണ്ട് മടങ്ങിയിരുന്നത്. തെയ്യം കാണാനിറങ്ങുമ്പോള്‍ കയ്യില്‍ കരുവന്തോട്ട് ഭഗവതിക്ക് നേര്‍ന്ന കോഴിയുണ്ടാവും. ഇല്ലെങ്കില്‍ തെയ്യത്തിന്റെ പന്തത്തില്‍ ഒഴിക്കാന്‍ നേര്‍ന്ന വെളിച്ചെണ്ണയുണ്ടാവും. കുഞ്ഞ് പതിവുതെറ്റി നിര്‍ത്താതെ കരഞ്ഞാല്‍ അമ്മമാരുടെ പ്രാര്‍ത്ഥനയാണ്, എന്റെ കരുവന്തോട്ട് പോതീ, നിന്റെ പന്തത്തില് ഞാന്‍ ഇപ്രാവശ്യം വെളിച്ചെണ്ണയൊഴിച്ചോളാ. എന്റെ കുഞ്ഞിന്റെ ദീനം മാറ്റണേ....
ആറ്റുനോറ്റുണ്ടായ ആട്ടിന്‍കുട്ടിയെ നായ പിടിച്ചാലും പ്രാര്‍ത്ഥനയാണ്, എന്റെ ഗുളികന്‍ദൈവേ, ഞാന്‍ നിനിക്ക് ഒരു കോഴീനെ തരാ. എന്റെ കുഞ്ഞാടിനൊന്നും വരുത്താണ്ടിരുന്നാ മതി. ഗുളികന്‍ ദൈവാണ് പുറംകാവല്‍. ക്ഷേത്രത്തിന്റെ പുറത്തിറങ്ങുന്ന തെയ്യം. നാട്ടില്‍ പല വഴിക്കും ഗുളികന് രാത്രി പോക്കുവരവുണ്ടെന്നാണ് വിശ്വാസം. പോകുന്ന വഴിക്ക് പശുക്കളെയോ, ആടുകളെയോ കണ്ടാല്‍ ഒരു ചവിട്ട്. പിറ്റേന്ന് അവ എഴുന്നേല്‍ക്കാന്‍ പറ്റാതെ കിടപ്പിലാകും. ആ വഴി നിന്റെ പോക്കുവരവുണ്ടെന്നറിഞ്ഞില്ല, നീ അതിനെയൊന്ന് ശരിയാക്കിത്തരണേ, നിനക്ക് കദളിപ്പഴം നേതിക്കാം ഞാന്‍.
കളിയാട്ടക്കാലത്ത് കോഴിയും വെളിച്ചെണ്ണയും കദളിപ്പഴവുമായെത്തുന്ന ഭക്തരോട് കരുവന്തോട്ട് ഭഗവതിയും, ഗുളികനും പറയും, അല്ലും ചെല്ലും, മഹാവ്യാധിയും വരുത്താതെതക്കവണ്ണം കാത്തുരക്ഷിച്ചോളുന്നുണ്ട് ഈ അമ്മ. നെഞ്ച്നൊന്ത് വിളിച്ചപ്പോ.. ഞാനെത്തിയില്ലേ വണിഷങ്ങളേ(ഭക്തരായ മക്കളേ എന്നര്‍ത്ഥം).... ഇനിയും ഞാന്‍ കാത്തുരക്ഷിച്ചോളുന്നുണ്ട്. രക്ഷിക്കാം. ഗുണംവരണം.
മഞ്ഞക്കുറി പ്രസാദം നല്‍കി ഭക്തരെ അനുഗ്രഹിച്ചുവിടും. നടക്കാനൊക്കെ പ്രയാസമുള്ള മുത്തശ്ശിമാരോ, മുത്തശ്ശന്മാരോ മുന്നിലെത്തിയാല്‍ കൈ പിടിച്ച് തെയ്യം മിനിട്ടുകളോളം അനുഗ്രഹിക്കും, ഊന്നെല്ലാം പോയി ഊക്കുവടിയിമ്മേലായി അല്ലേ വനിഷങ്ങളേ... എന്നാലും എന്റെമ്മ കാത്തുരക്ഷിച്ചോളുമെന്ന് ഭജിക്കുന്നുണ്ടല്ലോ മനസില്. കണ്ണിലെ കൃഷ്ണമണിപോലെ, കുഞ്ഞിനെപ്പോലെ ഈ അമ്മ പരിരക്ഷിച്ചോളും. ഗുണംവരണേ, ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.
തെയ്യത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് മുത്തശിമാര്‍ കരഞ്ഞുപോകും. മുത്തശ്ശിമാരുടെ മുത്തശ്ശിമാരുടെ കാലംതൊട്ട്, അവരുടെ ഓര്‍മ്മവെച്ചകാലം തൊട്ട് എല്ലാ വേദനകളും പറയുന്നത് ഈ തെയ്യങ്ങളോടാണ്. ഇത്രയും തലമുറയുടെ ദു:ഖങ്ങളും സന്തോഷങ്ങളും കാണുകയും ആണ്ടിലൊരിക്കല്‍ നേരിട്ടെത്തി സംവദിക്കുകയും ചെയ്യുന്ന തെയ്യക്കോലങ്ങളെ എത്രകണ്ടാലാണ് മതിവരിക.


ഓരോ ക്ഷേത്രത്തിലും ഓരോ പ്രധാനപ്പെട്ട തെയ്യമുണ്ട്. ഇവിടെ പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി നാലാംനാള്‍ മാത്രമാണിറങ്ങുന്നത്. ആ തെയ്യത്തോടെയാണ് അക്കൊല്ലത്തെ ആ കാവിലെ തെയ്യക്കാലം അവസാനിക്കുന്നത്. തെയ്യത്തിന്റെ കാലത്ത് വിദേശത്തും ഇന്ത്യയില്‍ പലയിടത്തുമായി ജോലി ചെയ്യുന്നവരെല്ലാം നാട്ടിലെത്തും. അതാണ് പതിവ്. എന്നാലും വിദേശത്തുള്ള പലര്‍ക്കും ആ സമയത്ത് തെയ്യത്തിനെത്താന്‍ കഴിയില്ല. എങ്കിലും പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ് ഇറങ്ങുമ്പോള്‍ തൊട്ട് വിദേശത്ത് നിന്ന് ഫോണ്‍കോളുകള്‍ വരും. അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. ചടങ്ങുകളെല്ലാം കഴിഞ്ഞ് തെയ്യം ഫോണില്‍ വിദേശത്തുകാത്തുനില്‍ക്കുന്ന ഭക്തന് അനുഗ്രഹങ്ങള്‍ ചൊരിയും. കുടുംബം പോറ്റാന്‍ കടല്‍ കടന്ന് അക്കരെ കയറി, പൊരിവെയിലിലും കൊടുംതണുപ്പിലും കഷ്ടപ്പെടുകയാണല്ലേ വനിഷങ്ങളേ... അപ്പോഴും എന്റെമ്മ, എന്റെ നാട് എന്ന ചിന്തയുണ്ടല്ലോ അല്ലേ... കഥകളൊന്നും മറന്നിട്ടില്ല അമ്മയും. ഇക്കൊല്ലം അമ്മയെ കാണാന്‍ വരാന്‍പറ്റീല്ല. അടുത്തകൊല്ലമെങ്കിലും എന്റമ്മയെ കാണണമല്ലേ. പേമാരി വരുമ്പോ കുടയായും, ചൂടില്‍ തണുപ്പായും, തണപ്പിലൊരു ചൂടായും ഞാനെന്റെ ചിറകിനുള്ളില്‍ പെടുത്തി രക്ഷിച്ചോളാം. ഗുണംവരണേ. ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.
അനുഗ്രഹം വാങ്ങാന്‍ ചിലപ്പോള്‍ ഒരാളായിരിക്കില്ല. ദുബായിയില്‍ നിന്ന് പ്രതീഷ്, മസ്കറ്റില്‍ നിന്ന് ബിജു, കുവൈത്തില്‍ നിന്ന് ശ്രീജിത്, ബഹ്റൈനില്‍ നിന്ന് ദാമോദരന്‍, പ്രശാന്ത്..... ഇങ്ങനെ നീളും. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങുമ്പോള്‍ അങ്ങേതലയ്ക്കലില്‍ നില്‍ക്കുന്ന ഓരോരുത്തരും കണ്ണീര്‍തുടയ്ക്കുകയാവും എന്നതില്‍ സംശയമില്ല.

അവസാനത്തെ ചെണ്ടകൊട്ടലാേേടെ തെയ്യം മുടിയെടുക്കുന്നു. ഇനി ഒരുവര്‍ഷം നീണ്ട കാത്തിരിപ്പ്. ആകെയൊരു ഇരുട്ടുപോലെ. ചന്തകളൊഴിയുന്നു. ഉറക്കക്ഷീണത്തോടെ ആളുകളുമൊഴിയുന്നു. ചെണ്ടക്കാരും തെയ്യക്കാരും സാധനങ്ങളെല്ലാമെടുത്ത് ഇറങ്ങുന്നു. നിരത്തിക്കെട്ടിയ ട്യൂബ് ലൈറ്റുകളെല്ലാം നേരത്തേതന്നെ അഴിച്ചെടുത്തിരിക്കുന്നു. ഇടയിലെപ്പോഴോ ചെവിയില്‍ ചെണ്ടമേളത്തിന്റെ ശബ്ദം. പ്രതീക്ഷയോടെ വീണ്ടും കളിയാട്ടപ്പറമ്പിലെത്തുമ്പോഴേക്കും എല്ലാവരും ഒഴിഞ്ഞിരിക്കുന്നു. ഇരുട്ട് വ്യാപിക്കുന്നു. മേലേരിയില്‍ എല്ലാം കത്തിയമര്‍ന്നപോലെ ക്ഷേത്രം കരിപിടിച്ചപോലെ നിന്നു. ശരിയാണ് തെയ്യം കഴിഞ്ഞു. ഇനി അടുത്തവര്‍ഷത്തേക്കുള്ള കാത്തിരിപ്പ് മാത്രം. തെയ്യം കഴിഞ്ഞുള്ള അവധിദിവസങ്ങളില്‍ കുട്ടികള്‍ നാട്ടുവഴികളില്‍ തെയ്യംകെട്ടികളിച്ചു. ഓലയും പാളയും ചേര്‍ത്തുകെട്ടിയും പാട്ടകള്‍ ചെണ്ടകളാക്കി കൊട്ടിയും തെയ്യക്കാലം തീരുന്നതുവരെ നാട്ടുവഴികളിലെ കുട്ടികള്‍ തെയ്യം കെട്ടികളിച്ചു.

ഫോട്ടോയും എഴുത്തും: കെ. സജിമോന്‍