Wednesday, November 30, 2011

ജോണ്‍സണ് ആദരാഞ്ജലികള്‍




"എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നുവന്നു.......
പൂവിന്‍ ചൊടിയിലും മൌനം
ഭൂമിദേവിതന്‍ ആത്മാവിലും മൌനം''
ഇനി ആ പാട്ടിലെ തേന്‍കണങ്ങള്‍ മാത്രം. ആ നാദം മൌനമായി.
ജോണ്‍സണ്‍, തന്റേതായ പാട്ടുവഴി തീര്‍ത്ത് യാത്രയാകുമ്പോള്‍ പൊന്‍തൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചില്‍ പിടയുന്നു. ഗൃഹാതുരത തുളുമ്പുന്ന കരളില്‍ വിരിഞ്ഞ ഗാനങ്ങള്‍ രാഗമാലികയായി അണിയാന്‍ മലയാളിക്ക് സമ്മാനിച്ച ആ ഗന്ധര്‍വ്വന്‍ സംഗീതത്തിന്റെ ദേവാങ്കണങ്ങളില്‍ നിന്ന് പെട്ടന്നങ്ങ് യാത്രയാവുകയായിരുന്നു.
നെല്ലിക്കുന്നിലെ അപ്രേം പള്ളിയുടെ ഗെയ്റ്റില്‍ താളം പിടിച്ചു നില്‍ക്കുന്ന പതിനൊന്നു വയസുകാരന്‍ ജോണ്‍സണില്‍ സംഗീതത്തിന്റെ അംശം കണ്ടെത്തിയത് വി.സി. ജോര്‍ജ്ജായിരുന്നു. തോപ്പ് സ്റ്റേഡിയത്തിനടുുത്തുള്ള സെമിനാരിക്കു സമീപമിരുന്ന് ഹാര്‍മോണിയപ്പെട്ടിയില്‍ വിരലുകള്‍ അച്ചടക്കത്തോടെ അമര്‍ത്താനും ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ ശ്വാസത്തെ സംഗീതമാക്കി മാറ്റാനും ഗുരുവിന്റെ മുന്നില്‍ നിന്ന് ജോണ്‍സണ്‍ പഠിച്ചെടുത്തു. പിന്നീട് ഗാനമേളകളില്‍ ഹാര്‍മോണിയം പെട്ടിയുമായിട്ടായി ജോണ്‍സന്റെ യാത്ര. സ്ത്രീശബ്ദങ്ങള്‍ വേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കാലത്ത് ജോണ്‍സണ്‍ സ്ത്രീശബ്ദ പാട്ടുകാരനായി. വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന പാട്ടുസംഘത്തിന്റെ മുന്നണികളില്‍ ആ ഹോര്‍മോണിസ്റ് തിളങ്ങിനിന്നു.
വോയ്സ് ഓഫ് ട്രിച്ചൂരില്‍ പാടാനെത്തിയ ഗായകന്‍ പി. ജയചന്ദ്രനിലൂടെ ജോണ്‍സണ്‍ ദേവരാഗങ്ങളുടെ ശില്‍പി ദേവരാജന്‍മാഷിന്റെ അരികിലെത്തി. ദേവരാജന്‍ മാഷിന്റെ പ്രധാന സംഗീതസംവിധാന സഹായായി തുടങ്ങിയപ്പോള്‍ ജോണ്‍സണിന്റെ വളര്‍ച്ച പെട്ടന്നായി. ഭരതന്റെ ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് സിനിമയിലേക്കെത്തി. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ജോണ്‍സണ്‍ പിന്നീടിങ്ങോട്ട് നല്‍കിയത് മലയാളിക്ക് മറക്കാനാവാത്ത മെലഡികളായിരുന്നു. വരികളില്‍ ജോണ്‍സണ്‍ ഈണം നല്‍കിയത് ഹൃദയത്തിന്റെ തന്ത്രികളില്‍ നിന്നായിരുന്നു. ഗൃഹാതുരതയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ നല്‍കി, അവിടെ മേയാന്‍ വിട്ട് ആ ഗായകന്‍  പോയ്മറഞ്ഞു.
സംഗീതത്തിന്റെ പ്രണയനായകാ, ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ നിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.
 

No comments:

Post a Comment