Thursday, March 31, 2011

Highly explosive

മാധ്യമ പ്രവര്‍ത്തനം ഹൈ റിസ്കുള്ളതാണോ?
തല്ലു കിട്ടിയവന്‍ പറയും, എന്റെ മച്ചൂ, ഈ പണിക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന്. എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകന് അടി കിട്ടുന്നു. അല്ലെങ്കില്‍ കയ്യേറ്റം ചെയ്യപ്പെടുന്നു.(കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന് അടി കിട്ടിയ പശ്ചാത്തലത്തില്‍ എഴുതുന്നതല്ല ഇത്)
മാധ്യമപ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനമാണെന്നു കരുതേണ്ടതില്ല. എങ്കിലും ഇരയാക്കപ്പെടുന്നവരുടെ വേദനകളെ മനസ്സിലാക്കാനും അവതരിപ്പിക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് പലരും കരുതുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്കപ്പുറത്ത് ഒരു ഇരയെയും ആവശ്യമില്ല. മാധ്യമങ്ങള്‍ കോണ്‍ട്രാക്റ്റഡ് ജോലിക്കാരാകുന്നോ? അതോ അവരെ അങ്ങനെ ആക്കുന്നോ? ഏവരും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന ഉത്തമവിശ്വാസത്തോടെ. ഏവര്‍ക്കും സ്വാഗതം.

Monday, March 14, 2011

മഞ്ഞക്കുറി കോറിയിട്ടൊരു കളിയാട്ടക്കാലം




വടക്കേമലബാറിലിത് തെയ്യങ്ങളുടെ കാലമാണ്. തങ്ങളുടെ പരദേവതകള്‍ ആണ്ടിലൊരിക്കല്‍, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാവുകളിലെത്തി ഭക്തരെ കാണാനെത്തുന്ന കാലം. തീപ്പന്തങ്ങള്‍ക്കിടയിലും തീപൊള്ളുന്ന നട്ടുച്ചയിലും തെയ്യക്കോലങ്ങള്‍ നൃത്തം ചെയ്ത് മടങ്ങുമ്പോള്‍ ഒരു വിങ്ങലാണ്. ഇനി അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം, ദൈവേ.. അതുവരേക്കും എന്നെ കാത്തുകൊള്ളണേ... എന്ന പ്രാര്‍ത്ഥന.


ഏര്യം സ്കൂളില്‍ നാലുമണി ബെല്ലടിക്കാന്‍ മാധവേട്ടന്‍ വരുന്നത് കാണുമ്പോഴേ ബാഗും ചോറ്റുപാത്രവും എടുത്ത് റെഡിയായി നിന്നു. ജനഗണമനയും കഴിഞ്ഞ് ഇനി ബെല്ലടിക്കേണ്ട താമസം, ഒറ്റയോട്ടമാണ്. ഓടിയെത്തുമ്പോഴാണ് മനസിലാവുക, ഒറ്റയ്ക്കല്ല, മുന്നിലും പിന്നിലുമായി ഒട്ടേറെ കുട്ടികളുണ്ടെന്ന്, എല്ലാവരും ഒരേമനസ്സോടെ ഓടിയവര്‍. ഇനി നാലുനാള്‍ കളിയാട്ടം. ഇന്ന് വെള്ളി, ഇന്ന് രാത്രി തെയ്യമില്ല. തെയ്യത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള തോറ്റങ്ങള്‍ മാത്രം. നാളെ പുലര്‍ച്ചെ തെയ്യമിറങ്ങും. തീപ്പന്തങ്ങള്‍ വച്ചുള്ള കക്കറഭഗവതിയും വട്ടമുടിക്കെട്ടുള്ള ചാമുണ്ഡിയും. നാളെ രാത്രിയും മറ്റന്നാള്‍ പുലര്‍ച്ചെയും രാത്രിയും തെയ്യങ്ങളേറെയുണ്ട്. നാലാംനാള്‍ തിങ്കളാഴ്ചയാണ്. അന്ന് സ്കൂള്‍ അവധിതരും. അന്നാണ് പ്രധാനപ്പെട്ട തെയ്യം, കണ്ണങ്ങാട്ട് ഭഗവതി. അന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുന്നതും കൂടുതല്‍ ചന്തകള്‍ വരുന്നതും. പൊട്ടാസിട്ടുപൊട്ടിക്കുന്ന തോക്ക്, വെള്ളം ചീറ്റുന്ന തോക്ക്, കൈരവിലുകള്‍ക്കിടയിലിട്ട് അമര്‍ത്തുമ്പോള്‍ ഉച്ചത്തില്‍ ടിക്, ടിക് ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടം... ഇവയെല്ലാം വാങ്ങണം. ഓരോന്ന് ചിന്തിച്ച് വരുമ്പോഴേക്കും അമ്പലമെത്തി.
വഴിനീളെ ട്യൂബ് ലൈറ്റുകള്‍ കെട്ടിയിട്ടുണ്ട്. തെയ്യക്കാരും ചെണ്ടക്കാരും എത്തുന്നതേയുള്ളൂ. അടിച്ചുവൃത്തിയാക്കുന്നതിന്റെയും പാത്രങ്ങളെല്ലാം കഴുകുന്നതിന്റെയും തിരക്കാണ്. കുറച്ചുനേരം കറങ്ങിനടന്ന് വീട്ടിലേക്ക്. വീട്ടിലേക്കുള്ള വഴികളടക്കം ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ട്. പുസ്തകസഞ്ചി വീട്ടിലേക്കെറിഞ്ഞ് വീണ്ടും അമ്പലപ്പറമ്പിലേക്ക് ഓടാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മ പറയുന്നതു കേള്‍ക്കാം, ഇനി നാലുദിവസത്തേക്ക് ഒരാവശ്യത്തിനു പോലും ഇങ്ങോട്ട് നോക്കേണ്ട. എന്തേലും കഴിച്ചിട്ട് പോടാ. അപ്പോഴേക്കും അമ്പലപ്പറമ്പിലെത്തിയിട്ടുണ്ടാവും. വൈകിട്ടത്തെ കളി മുഴുവന്‍ അമ്പലപ്പറമ്പിലാണ്. കളി കഴിഞ്ഞ് സന്ധ്യയാകുന്നതിനു മുമ്പുതന്നെ പൂരക്കടവില്‍ നിന്ന് കുളികഴിച്ച് നേരെ വീട്ടിലേക്ക്. വീട്ടിലെത്തി എന്തെങ്കിലും വാരിവലിച്ചൊരു കഴിപ്പ്. മൂക്കിലേവായിലേ തിന്നാണ്ട്, ശരിക്കും തിന്നെടാ... അമ്മയുടെ ശബ്ദം. കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിലെത്തി. നിറയെ വെട്ടം. മോട്ടോറിട്ട് ട്യൂബ് ലൈറ്റ് കത്തിച്ചിട്ടുണ്ട്. കറന്റില്ലാത്ത ഞങ്ങളുടെ നാട്ടില്‍ ഇത്രയും ട്യൂബ് ലൈറ്റുകളെത്തുന്നത് തെയ്യത്തിനു മാത്രമാണ്. എട്ടുമണിയോടെ തെയ്യത്തിന്റെ തുടക്കം അറിയിച്ചുകൊണ്ടുള്ള തുടങ്ങല്‍കര്‍മ്മം. ഈ വര്‍ഷത്തെ ആദ്യചെണ്ടകൊട്ട് മുഴങ്ങി. അരമണിക്കൂറോളം നീണ്ട ചെണ്ടമേളത്തിനുശേഷം മേളം നിന്നു. പ്രധാനപ്പെട്ട തെയ്യം കെട്ടുന്നയാള്‍ മുഖത്ത് നിറയെ ചന്ദനവും തലയില്‍ തലപ്പാളിയും കെട്ടി എത്തി. തോറ്റം. തെയ്യത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുന്നതാണ് തോറ്റം. തോറ്റം തുടങ്ങി, നന്താറുവിളക്കിനും തിരുവായുധത്തിനും അരിയിട്ടുവന്ദിക്കാം...... പാട്ടിനൊപ്പം ചെണ്ടയും.
തോറ്റം കഴിഞ്ഞാല്‍ പിന്നെ നാളെ രാവിലെ മാത്രമാണ് തെയ്യമുള്ളത്. ഉറക്കമൊഴിച്ചാല്‍ ചിലപ്പോള്‍ തെയ്യം കാണാന്‍പറ്റില്ല. ആ സമയമാകുമ്പോള്‍ ഉറങ്ങിപ്പോകും. വീട്ടിലെത്തി അമ്മയോട് രാവിലെ തെയ്യത്തിന്റെ സമയത്ത് വിളിക്കണമെന്ന് പറഞ്ഞുറപ്പിച്ചു കിടന്നു. പിറ്റേന്നു പുലര്‍ച്ചെ അമ്മയോടൊപ്പം തെയ്യത്തിനുപോയി. തുടങ്ങുന്നതേയുള്ളൂ. തീപ്പന്തങ്ങളുള്ള തെയ്യം. പേടിയോടെ അമ്മയെ ഒട്ടിനിന്ന് കണ്ണുതിരുമ്മി വീണ്ടും വീണ്ടും കണ്ടു. ഒന്നുപോലും വിടാന്‍പറ്റില്ല, ഇനി അടുത്തവര്‍ഷം മാത്രമേയുള്ളൂ.

മുത്തശ്ശിമാരുടെ കാലത്ത് ട്യൂബ് ലൈറ്റുകളില്ല. നിലവിളക്കുകള്‍ മാത്രം. തെയ്യത്തിന്റെ പുറപ്പാട് സമയത്ത് തീപ്പന്തങ്ങളുണ്ടാവും. തീച്ചുട്ടും കത്തിച്ച് പിടിച്ചായിരുന്നു മലയിറങ്ങി തെയ്യംകണ്ട് മടങ്ങിയിരുന്നത്. തെയ്യം കാണാനിറങ്ങുമ്പോള്‍ കയ്യില്‍ കരുവന്തോട്ട് ഭഗവതിക്ക് നേര്‍ന്ന കോഴിയുണ്ടാവും. ഇല്ലെങ്കില്‍ തെയ്യത്തിന്റെ പന്തത്തില്‍ ഒഴിക്കാന്‍ നേര്‍ന്ന വെളിച്ചെണ്ണയുണ്ടാവും. കുഞ്ഞ് പതിവുതെറ്റി നിര്‍ത്താതെ കരഞ്ഞാല്‍ അമ്മമാരുടെ പ്രാര്‍ത്ഥനയാണ്, എന്റെ കരുവന്തോട്ട് പോതീ, നിന്റെ പന്തത്തില് ഞാന്‍ ഇപ്രാവശ്യം വെളിച്ചെണ്ണയൊഴിച്ചോളാ. എന്റെ കുഞ്ഞിന്റെ ദീനം മാറ്റണേ....
ആറ്റുനോറ്റുണ്ടായ ആട്ടിന്‍കുട്ടിയെ നായ പിടിച്ചാലും പ്രാര്‍ത്ഥനയാണ്, എന്റെ ഗുളികന്‍ദൈവേ, ഞാന്‍ നിനിക്ക് ഒരു കോഴീനെ തരാ. എന്റെ കുഞ്ഞാടിനൊന്നും വരുത്താണ്ടിരുന്നാ മതി. ഗുളികന്‍ ദൈവാണ് പുറംകാവല്‍. ക്ഷേത്രത്തിന്റെ പുറത്തിറങ്ങുന്ന തെയ്യം. നാട്ടില്‍ പല വഴിക്കും ഗുളികന് രാത്രി പോക്കുവരവുണ്ടെന്നാണ് വിശ്വാസം. പോകുന്ന വഴിക്ക് പശുക്കളെയോ, ആടുകളെയോ കണ്ടാല്‍ ഒരു ചവിട്ട്. പിറ്റേന്ന് അവ എഴുന്നേല്‍ക്കാന്‍ പറ്റാതെ കിടപ്പിലാകും. ആ വഴി നിന്റെ പോക്കുവരവുണ്ടെന്നറിഞ്ഞില്ല, നീ അതിനെയൊന്ന് ശരിയാക്കിത്തരണേ, നിനക്ക് കദളിപ്പഴം നേതിക്കാം ഞാന്‍.
കളിയാട്ടക്കാലത്ത് കോഴിയും വെളിച്ചെണ്ണയും കദളിപ്പഴവുമായെത്തുന്ന ഭക്തരോട് കരുവന്തോട്ട് ഭഗവതിയും, ഗുളികനും പറയും, അല്ലും ചെല്ലും, മഹാവ്യാധിയും വരുത്താതെതക്കവണ്ണം കാത്തുരക്ഷിച്ചോളുന്നുണ്ട് ഈ അമ്മ. നെഞ്ച്നൊന്ത് വിളിച്ചപ്പോ.. ഞാനെത്തിയില്ലേ വണിഷങ്ങളേ(ഭക്തരായ മക്കളേ എന്നര്‍ത്ഥം).... ഇനിയും ഞാന്‍ കാത്തുരക്ഷിച്ചോളുന്നുണ്ട്. രക്ഷിക്കാം. ഗുണംവരണം.
മഞ്ഞക്കുറി പ്രസാദം നല്‍കി ഭക്തരെ അനുഗ്രഹിച്ചുവിടും. നടക്കാനൊക്കെ പ്രയാസമുള്ള മുത്തശ്ശിമാരോ, മുത്തശ്ശന്മാരോ മുന്നിലെത്തിയാല്‍ കൈ പിടിച്ച് തെയ്യം മിനിട്ടുകളോളം അനുഗ്രഹിക്കും, ഊന്നെല്ലാം പോയി ഊക്കുവടിയിമ്മേലായി അല്ലേ വനിഷങ്ങളേ... എന്നാലും എന്റെമ്മ കാത്തുരക്ഷിച്ചോളുമെന്ന് ഭജിക്കുന്നുണ്ടല്ലോ മനസില്. കണ്ണിലെ കൃഷ്ണമണിപോലെ, കുഞ്ഞിനെപ്പോലെ ഈ അമ്മ പരിരക്ഷിച്ചോളും. ഗുണംവരണേ, ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.
തെയ്യത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് മുത്തശിമാര്‍ കരഞ്ഞുപോകും. മുത്തശ്ശിമാരുടെ മുത്തശ്ശിമാരുടെ കാലംതൊട്ട്, അവരുടെ ഓര്‍മ്മവെച്ചകാലം തൊട്ട് എല്ലാ വേദനകളും പറയുന്നത് ഈ തെയ്യങ്ങളോടാണ്. ഇത്രയും തലമുറയുടെ ദു:ഖങ്ങളും സന്തോഷങ്ങളും കാണുകയും ആണ്ടിലൊരിക്കല്‍ നേരിട്ടെത്തി സംവദിക്കുകയും ചെയ്യുന്ന തെയ്യക്കോലങ്ങളെ എത്രകണ്ടാലാണ് മതിവരിക.


ഓരോ ക്ഷേത്രത്തിലും ഓരോ പ്രധാനപ്പെട്ട തെയ്യമുണ്ട്. ഇവിടെ പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി നാലാംനാള്‍ മാത്രമാണിറങ്ങുന്നത്. ആ തെയ്യത്തോടെയാണ് അക്കൊല്ലത്തെ ആ കാവിലെ തെയ്യക്കാലം അവസാനിക്കുന്നത്. തെയ്യത്തിന്റെ കാലത്ത് വിദേശത്തും ഇന്ത്യയില്‍ പലയിടത്തുമായി ജോലി ചെയ്യുന്നവരെല്ലാം നാട്ടിലെത്തും. അതാണ് പതിവ്. എന്നാലും വിദേശത്തുള്ള പലര്‍ക്കും ആ സമയത്ത് തെയ്യത്തിനെത്താന്‍ കഴിയില്ല. എങ്കിലും പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ് ഇറങ്ങുമ്പോള്‍ തൊട്ട് വിദേശത്ത് നിന്ന് ഫോണ്‍കോളുകള്‍ വരും. അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. ചടങ്ങുകളെല്ലാം കഴിഞ്ഞ് തെയ്യം ഫോണില്‍ വിദേശത്തുകാത്തുനില്‍ക്കുന്ന ഭക്തന് അനുഗ്രഹങ്ങള്‍ ചൊരിയും. കുടുംബം പോറ്റാന്‍ കടല്‍ കടന്ന് അക്കരെ കയറി, പൊരിവെയിലിലും കൊടുംതണുപ്പിലും കഷ്ടപ്പെടുകയാണല്ലേ വനിഷങ്ങളേ... അപ്പോഴും എന്റെമ്മ, എന്റെ നാട് എന്ന ചിന്തയുണ്ടല്ലോ അല്ലേ... കഥകളൊന്നും മറന്നിട്ടില്ല അമ്മയും. ഇക്കൊല്ലം അമ്മയെ കാണാന്‍ വരാന്‍പറ്റീല്ല. അടുത്തകൊല്ലമെങ്കിലും എന്റമ്മയെ കാണണമല്ലേ. പേമാരി വരുമ്പോ കുടയായും, ചൂടില്‍ തണുപ്പായും, തണപ്പിലൊരു ചൂടായും ഞാനെന്റെ ചിറകിനുള്ളില്‍ പെടുത്തി രക്ഷിച്ചോളാം. ഗുണംവരണേ. ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.
അനുഗ്രഹം വാങ്ങാന്‍ ചിലപ്പോള്‍ ഒരാളായിരിക്കില്ല. ദുബായിയില്‍ നിന്ന് പ്രതീഷ്, മസ്കറ്റില്‍ നിന്ന് ബിജു, കുവൈത്തില്‍ നിന്ന് ശ്രീജിത്, ബഹ്റൈനില്‍ നിന്ന് ദാമോദരന്‍, പ്രശാന്ത്..... ഇങ്ങനെ നീളും. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങുമ്പോള്‍ അങ്ങേതലയ്ക്കലില്‍ നില്‍ക്കുന്ന ഓരോരുത്തരും കണ്ണീര്‍തുടയ്ക്കുകയാവും എന്നതില്‍ സംശയമില്ല.

അവസാനത്തെ ചെണ്ടകൊട്ടലാേേടെ തെയ്യം മുടിയെടുക്കുന്നു. ഇനി ഒരുവര്‍ഷം നീണ്ട കാത്തിരിപ്പ്. ആകെയൊരു ഇരുട്ടുപോലെ. ചന്തകളൊഴിയുന്നു. ഉറക്കക്ഷീണത്തോടെ ആളുകളുമൊഴിയുന്നു. ചെണ്ടക്കാരും തെയ്യക്കാരും സാധനങ്ങളെല്ലാമെടുത്ത് ഇറങ്ങുന്നു. നിരത്തിക്കെട്ടിയ ട്യൂബ് ലൈറ്റുകളെല്ലാം നേരത്തേതന്നെ അഴിച്ചെടുത്തിരിക്കുന്നു. ഇടയിലെപ്പോഴോ ചെവിയില്‍ ചെണ്ടമേളത്തിന്റെ ശബ്ദം. പ്രതീക്ഷയോടെ വീണ്ടും കളിയാട്ടപ്പറമ്പിലെത്തുമ്പോഴേക്കും എല്ലാവരും ഒഴിഞ്ഞിരിക്കുന്നു. ഇരുട്ട് വ്യാപിക്കുന്നു. മേലേരിയില്‍ എല്ലാം കത്തിയമര്‍ന്നപോലെ ക്ഷേത്രം കരിപിടിച്ചപോലെ നിന്നു. ശരിയാണ് തെയ്യം കഴിഞ്ഞു. ഇനി അടുത്തവര്‍ഷത്തേക്കുള്ള കാത്തിരിപ്പ് മാത്രം. തെയ്യം കഴിഞ്ഞുള്ള അവധിദിവസങ്ങളില്‍ കുട്ടികള്‍ നാട്ടുവഴികളില്‍ തെയ്യംകെട്ടികളിച്ചു. ഓലയും പാളയും ചേര്‍ത്തുകെട്ടിയും പാട്ടകള്‍ ചെണ്ടകളാക്കി കൊട്ടിയും തെയ്യക്കാലം തീരുന്നതുവരെ നാട്ടുവഴികളിലെ കുട്ടികള്‍ തെയ്യം കെട്ടികളിച്ചു.

ഫോട്ടോയും എഴുത്തും: കെ. സജിമോന്‍

Friday, December 24, 2010

മഞ്ഞും കുളിര്‍കാറ്റും പെയ്യുന്ന മാമലകള്‍ക്കിടയിലൂടെ കയ്യില്‍ മിന്നുന്ന നക്ഷത്രവുമായി ഒരാള്‍ വരും. ഈ രാത്രി നിങ്ങളുടെ നക്ഷത്രക്കൂടുകള്‍ തുറന്നുവയ്ക്കുക. അവന്റെ കയ്യിലെ നക്ഷത്രത്താല്‍ നിങ്ങളുടെ നക്ഷത്രക്കൂടുകള്‍ ഒരിക്കലും അണയാത്തതാകും. പ്രാര്‍ത്ഥനയോടെ അവനെ കാത്തിരിക്കുക, ഏകാഗ്രമായ മനസോടെ. അവന്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന്........ എല്ലാവര്‍ക്കും നന്മയുടെ ക്രിസ്മസ് ആശംസകള്‍

Friday, December 17, 2010

ഷോപ്പിംഗ് ഫെസ്റിവല്‍ പുഴുങ്ങിയാല്‍ അരിയാകുമോ


ഏയ്, നിങ്ങളിങ്ങനെ ഇരിക്കാതെ സാധനങ്ങള് വാങ്ങി വാന്ന്
സവാള...... നീയെന്താ രാവിലേം വൈകുന്നേരും എല്ലാം സവാള വാരിവലിച്ചു തിന്ന്വാണോ... സവാള... തീ പിടിച്ച വെലയാ.....
ചില്ലറപ്പാത്രത്തില്‍ നിന്നും തുട്ടുകള്‍ എടുത്ത് ഭാര്യ അടുത്തു ചെന്നു. രാവിലെ എപ്പോഴോ പത്രവായനയ്ക്കിടയില്‍ കണ്ട ഷോപ്പിംഗ് ഫെസ്റിവല്‍ വാര്‍ത്ത ഓര്‍ത്ത് പറഞ്ഞു,
ഇനി സവാള വാങ്ങുമ്പോഴാണോ സ്വര്‍ണ്ണമടിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?
പിന്നേ... സ്വര്‍ണ്ണം....
പൂച്ചക്കെന്ത് പൊന്നുരക്കുന്നിടത്ത് കാര്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിലെന്ത് സവാള വില്‍പ്പന.
എന്റെ സൌദാമിനി കിട്ടുന്ന ശമ്പളം കൊണ്ട് ഇപ്പോ 15 ദെവസത്തേക്കുള്ള സാധനം പോലും വാങ്ങാന്‍ പറ്റില്ല. പിന്നല്ലേ..?
ഇടത്തരക്കാരനു പറ്റിയ പരിപാടിയല്ല ഈ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍. അതിസമ്പന്നരും ഏത് വിലയ്ക്കും ഏത് സാധനവും വാങ്ങാന്‍ കെല്‍പ്പുള്ളവരുമായവര്‍ക്ക് പറഞ്ഞ പണിയാണിതെന്നു സാരം. ഒന്നുകൂടി വിശദമാക്കിയാല്‍, കിലോയ്ക്ക് 125 രൂപ വിലയുള്ള അരി വാങ്ങി കഴിക്കുന്നവര്‍, ഒരു നേരത്തെ ഊണിന് 1000 രൂപയെങ്കിലും ചെലവഴിക്കാന്‍ പറ്റുന്നവര്‍.... ഇവര്‍ക്കാണ് ഈ ഉത്സവം. ആ ആയിരം രൂപയ്ക്ക് ഒരു മാസത്തേക്കുള്ള അരി വാങ്ങുന്ന നമുക്ക് പറഞ്ഞതല്ല ഈ പണി. അതിസമ്പന്നര്‍ ചെറിയ ശതമാനം മാത്രമുള്ള കേരളത്തിലെന്ത് ഫെസ്റിവല്‍.
ആഗോള ഷോപ്പിംഗ് കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വാക്യം. ക്രിസ്മസ്, പുതുവത്സരം.. ഉത്സവമാക്കാന്‍ പറ്റിയ സമയവും. സമ്മാനക്കൂപ്പണ്‍ വഴിയാണ് വാണിഭത്തെ ഉത്സവവമാക്കുന്നത്. സമ്മാനാര്‍ഹന് കിട്ടുന്നത് സ്വര്‍ണ്ണക്കട്ടകളാണ്. ആഗോള വ്യാപാര കേന്ദ്രം, ഉത്സവം, സമ്മാനക്കൂപ്പണ്‍, പിന്നെ സ്വര്‍ണ്ണം.... കേള്‍ക്കാന്‍ നല്ല സുഖമുള്ള വാക്കുകള്‍.
ആഗോള വ്യാപാര കേന്ദ്രം എന്നു പറയുമ്പോള്‍ നമ്മളുണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ കടലു കടന്നും തീവണ്ടി പിടിച്ചും പരദേശക്കാര്‍ പറന്നെത്തുമെന്നു സാരം. കേരളത്തില്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സാധനമെന്താണ്? ആകെ വില്‍ക്കാനുള്ളത് സെക്സ് (സെക്സ്ടൂറിസം) മാത്രമാണ്. ബാക്കിയെല്ലാം മറ്റു നാട്ടുകാരെ ആശ്രയിച്ചാണ് നമ്മള്‍ ജീവിക്കുന്നത്. ഖാദി, കൈത്തറി, സാധനങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഷോപ്പിംഗ് ഫെസ്റിവലില്‍ നല്ല സ്ഥാനമില്ല. തനത് സ്ഥാനങ്ങളോട് പ്രേമം പറയുകയും പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നു അത്രതന്നെ. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനം വാങ്ങാന്‍ വിമാനം പിടിച്ച് ഏത് അമേരിക്കക്കാരനാണ് കേരളത്തില്‍ വരിക. മുംബയില്‍ ഉല്‍പ്പാദിപ്പിച്ച് ഏതൊരു സംസ്ഥാനത്തിലും എന്ന പോലെ കിട്ടുന്ന മൊബൈലുകള്‍ വാങ്ങാന്‍ ഏതെങ്കിലും തമിഴനെങ്കിലും ഇങ്ങോട്ടു വരുമോ? പാവങ്ങളുടെ സര്‍ക്കാരിന്റെ പാവം സ്വദേശപ്രേമത്തെ എത്ര പുകഴ്ത്തിയാലാണ് മതിയാവുക?
കേരളത്തിലുള്ളവരില്‍ ആരൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതെന്ന ചോദ്യത്തിനും ഉത്തരം പറയാം. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ഹെലികോപ്റ്റര്‍ നല്‍കുന്ന വിഭാഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ. ഏതാണ്ട് അതിന് താഴെ കാറൊക്കെ സമ്മാനമായി നല്‍കുന്ന വിഭാഗമുണ്ട്. അത്തരക്കാണ് ഈ ഫെസ്റിവലിന്റെ ഉപഭോക്താക്കള്‍. അതിസമ്പന്നരെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രസര്‍ക്കാരും അത്തരക്കാര്‍ക്ക് പാലമിട്ടുകൊടുക്കുന്ന സംസ്ഥാനസര്‍ക്കാരും. നേരിട്ടു കണ്ടാല്‍ എന്റമ്മോ കടിപിടിക്ക് പുലികള്‍ തോറ്റുപോകും. എന്നാല്‍ മുതലാളിമാരുടെ പാലം പണിക്ക് ഇരുവരും ഭായിഭായി.
ഉത്സവമെന്നു കേട്ടാല്‍ മലയാളിയുടെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുമെന്ന വിചാരമുണ്ടോ? മാന്യമായി പണിയെടുത്താല്‍ തന്നെ ബസിനു പോകാനുള്ള പൈസയില്ലാതെ കടം വാങ്ങേണ്ടി വരുമ്പോഴാണ് ഉത്സവം എന്ന് പറഞ്ഞ് മോഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലേലും ടെലിവിഷനും മൊബൈല്‍ഫോണും വാങ്ങി വേവിച്ചാല്‍ അരിയാകില്ലല്ലോ. ഫെസ്റിവലില്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങളിവയാണ്. കേരളത്തില്‍ നല്ല നാടന്‍ തറികളിലുണ്ടാക്കുന്ന കൈത്തറികള്‍ക്ക് സ്ഥാനമില്ലാതെ പരിസ്ഥിതിക്ക് തന്നെ കോട്ടം തട്ടുന്ന വസ്ത്ര, ആഭരണ, ഉല്‍പ്പന്നങ്ങളാണ് ഫെസ്റിവലിലെ ഉല്‍പ്പന്നങ്ങള്‍. ഗൌരവമേറിയ വ്യാപാരത്തിനിടയില്‍ സവാള, ഉള്ളി, പഞ്ചസാര, വിലക്കയറ്റം എന്നൊക്കെയുള്ള സാധാരണക്കാരന്റെ പരാതികള്‍ പടിക്കു പുറത്ത്.
സമ്മാനക്കൂപ്പണാണ് ഈ ഫെസ്റിവലിന്റെ മറ്റൊരാകര്‍ഷണം. ഇല്ലേലും പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് പിരിച്ച് ഒരു സമ്പന്നനെയെങ്കിലും ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പഴയ തന്ത്രം തന്നെ. ഈ ലോട്ടറിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിനോട് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയില്‍ ഒന്നു പറഞ്ഞോട്ടെ, ഒമ്പത്, കേട്ടിട്ടുണ്ട്..... ആറേ.... കൊറേ കേട്ടിട്ടുണ്ട്........
സമ്മാനം സ്വര്‍ണ്ണമാണ്. അതും ചില്ലറയൊന്നുമല്ല, 40 കിലോ. ആരെയാണ് ഈ സ്വര്‍ണ്ണസമ്മാനം കേട്ടി മോഹിപ്പിക്കുന്നത്. ലളിതമായ ജീവിതത്തെയും ആഡംബര രഹിതമായ വിവാഹത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ പാവങ്ങളുടെ സര്‍ക്കാരാണ് പരിപ്പുവടയില്‍ നിന്നും ഫ്രൈഡ്റൈസിലേക്കും കട്ടന്‍ചായയില്‍ നിന്നും ബിയറിലേക്കുമുള്ള ആശയമാറ്റം പോലെ മലക്കം മറിഞ്ഞത്.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഉത്സവത്തിന്റെ മുഖ്യ കുഴലൂത്ത് മലയാളത്തിലെ മാധ്യമങ്ങളുടേതാണ്. മേളത്തിന് സകലമാന സാംസ്കാരിക നായകന്മാരും സിനിമാ നടന്മാരും രംഗത്തുണ്ട്. പ്രതിപക്ഷവുമുണ്ട്. കാര്യങ്ങള്‍ പ്രതിപക്ഷം പഠിച്ചുവരുമ്പോഴേക്കും അടുത്ത ഭരണകാലമാകും. അപ്പോള്‍ അത് മറന്ന് അവര്‍ക്കും തുടരാം, ഇത് തങ്ങളുടെ അഭിമാനമെന്ന പോസ്ററോടെ.
മാനത്തൂടെ പക്ഷി പറന്നാല്‍ പോലും അതിന്റെ പോക്ക് ശരിയല്ലെന്ന് നിഗമിച്ച് വിമര്‍ശിക്കുന്ന സാംസ്കാരിക നായകന്മാര്‍ ചിരിച്ചു കൊണ്ട് ഉത്സവ പരസ്യത്തിനു മുന്നിലുണ്ട്. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്നു മാത്രം ചിന്തിക്കുന്ന സിനിമാ നടന്മാരെ വെറുതെ വിടുക. ഫാന്‍സ് അസോസിയേഷന്‍ പിന്നാലെയുണ്ട്. എങ്കിലും ഈ മാധ്യമങ്ങള്‍? മാസം 100 രൂപ എണ്ണിക്കൊടുത്ത് ദിനംപ്രതി വാതില്‍ക്കല്‍ വീഴുന്ന വാര്‍ത്താ പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ വലിയൊരു കള്ളമെഴുതിയാല്‍. പരസ്യക്കാരനു വേണ്ടി സ്വന്തം തലക്കെട്ടു പോലും വാലിനടിയിലാക്കുന്ന മാധ്യമങ്ങളുണ്ട്. ശരി തന്നെ. എന്നാല്‍ ഷോപ്പിംഗ് ഫെസ്റിവലിന്റെ പരസ്യത്തിന് അടിയില്‍ അഡ്വടോറിയല്‍ അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നൊരു വാക്ക് എഴുതിയിരുന്നെങ്കില്‍? ദീപസ്തംഭം മഹാശ്ചര്യം എനിക്കും പണം കിട്ടിയേ പറ്റൂ.....  
കുറ്റം പറയരുതല്ലോ, നാടാകെ കോടികള്‍ ചെലവിട്ട് ഇത്രയും വലിയ ഉത്സവം നടത്തുമ്പോള്‍ ഭരിക്കുന്നവര്‍ക്കു മുന്നിലേക്ക് വീട്ടില്‍ നിന്നും ഭാര്യ നല്‍കിയ തുട്ടുമായി മുണ്ടിന്റെ ഒരു തല കക്ഷത്തിലേക്ക് വലിച്ചു പിടിച്ച്, തല കുമ്പിട്ട്, സഖാവേ, സര്‍ക്കാരേ, സവാള, വിലക്കയറ്റം എന്നൊക്കെ പറഞ്ഞങ്ങ് ചെന്നാല്‍, ഇടംകൈ ഉയര്‍ത്തി അടിക്കാനോങ്ങി മൂത്ത സഖാക്കള്‍ പറയും, മിണ്ടാതെ നിന്നോണം, സവാള, വിലക്കയറ്റം.... ഒരു വീക്ക് തന്നാലുണ്ടല്ലോ.....

Saturday, December 11, 2010

ശാന്തമായി ഒഴുകിയ പുഴ


മലയാള സിനിമയുടെ നൊസ്റാള്‍ജിയയില്‍ പരിഭവമില്ലാതെ കരയുന്ന അമ്മയായിരുന്നു ശാന്താദേവി. സിനിമയിലേതു പോലെയായിരുന്നു ആ ജീവിതവും. നിറം മങ്ങിയ ചുവന്ന സാരിയും നീല ബ്ളൌസും ചുവന്ന കല്ലുമാലയും ഒരു ബാഗുമായി അവരെ പലപ്പോഴും കോഴിക്കോടിന്റെ പല കോണുകളിലും കണ്ടിരുന്നു. ഓര്‍മ്മകളില്‍ ജീവിച്ച ശാന്താദേവിയെ. അവരുടെ ജീവസ്സുറ്റ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍......


ഞാനൊരു കഥ പറയാം എന്ന മട്ടിലായിരുന്നു ശാന്താദേവിയുടെ ഇരിപ്പ്. കഥയ്ക്കിടയില്‍ കണ്ണീരും സന്തോഷവും വരുത്തി കാലും നീട്ടി ഇരുന്നുള്ള മുത്തശിമാരുടെ മട്ടില്‍ ഒരു കഥ പറച്ചില്‍. അബ്ദുള്‍ ഖാദറെന്ന രാജകുമാരനെ സ്നേഹിച്ച കഥ, മകനെ നഷ്ടപ്പെട്ട അമ്മയുടെ കഥ, അനാഥ വാര്‍ദ്ധക്യത്തില്‍ അലയുന്ന വൃദ്ധയുടെ കഥ, എല്ലാ കഥകളും പറഞ്ഞു തീരുമ്പോള്‍ ഒരു പുഴയെ പോലെ നിശബ്ദമായ തേങ്ങല്‍.
കോഴിക്കോട് അങ്ങാടിയിലെ ഒരു കോണില്‍, മാനാഞ്ചിറയിലെ ഒരു വൈകുന്നേരത്തില്‍, തിരക്കേറിയ മിഠായിതെരുവിലൂടെ... അങ്ങനെ ശാന്താദേവി എന്ന സിനിമാനടി നടക്കുന്നുണ്ടാവും. നിറം മങ്ങിയ കറുപ്പു കലര്‍ന്ന സാരിയും ചുവന്ന മാലയുമിട്ട്, തോളിലൊരു പഴയ ബാഗുമായിട്ടൊരു യാത്ര.
നല്ലളത്തെ അബൂബക്കറിനെ കാണുമ്പോള്‍, അബൂബക്കറല്ലേയത്? പതിഞ്ഞസ്വരത്തില്‍ ചോദ്യം
ഉമ്മാക്കിപ്പം എങ്ങന്ണ്ട് മോനേ
ആശൂത്രീന്ന് കേറണ്ട നേരൂല്ല, അബുബക്കറിന്റെ മറുപടി
പ്രായായാലങ്ങനെന്ന്യാ മോനേ.... ഓല് എന്റെ ചങ്ങായിയാര്ന്ന്.
ശാന്താദേവിയില്‍ നിന്ന് കഥകള്‍ കടമെടുക്കാന്‍ പലരും വരാറുണ്ട്. അങ്ങനെ കൂടെക്കൂടുന്നവരോടായിരിക്കും പിന്നെ കഥകള്‍. കോലു പോലുണ്ടാര്ന്ന സൈനബ പെട്ടന്നങ്ങ് തടിച്ചിയായി പോയതൊക്കെ... ഇടയില്‍ ഒരു ചിരി. മഴ പെയ്തു നില്‍ക്കവെ ഒരു ചെറുവെയില്‍ പെട്ടന്നു വന്നുപോയതുപോലൊരു ചിരി. അത്രയ്ക്കും ശോകമായ ഒരു ചിരി. അങ്ങനങ്ങനെ പറഞ്ഞു വരുന്നതിനിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രാജകുമാരന്‍ വരും.
ന്നെ ഞാനാക്കിയത് കോയിക്കോട് അബ്ദുള്‍ഖാദറെന്ന ആ മനുഷ്യന്‍ തന്നാര്‍ന്നു. ആ മനുഷ്യനില്ലോണ്ട് മാത്രാ ഞാനിങ്ങനെയെല്ലാം ആയിത്തീര്‍ന്നത്....
ആദ്യവിവാഹം പരാജയപ്പെട്ടപ്പോള്‍ പരാജിതയായി നിന്നിരുന്നവളെ എടുത്തുയര്‍ത്തി നാടകനടിയാക്കിയും,  സിനിമാ നടിയാക്കിയും പിന്നീട് ഭാര്യയാക്കിയും, സ്നേഹിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കിയ ശേഷം പറന്നുപോയ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കഥ.
കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍,
അതൊരു നല്ല കാലേര്ന്നു. സങ്കടങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഓര്‍മ്മിക്കാന്‍ സുഖോള്ള കാലം. അതും കൊറേക്കാലൊന്നുമുണ്ടായില്ല. എട്ടുംപൊട്ടും തിരിയുന്നേന് മുമ്പേ കല്യാണം കഴിഞ്ഞു. പിന്നിങ്ങോട്ട് ഇനിക്ക് കരച്ചിലേ തന്നിട്ടുള്ളൂ. ന്റെ വിധി അല്ലാണ്ട് ആരേം കുറ്റൊന്നും പറയാനില്ല.
സിനിമയില്‍ ആദ്യമായി അമ്മയാകുന്നത് പ്രേംനസീറിന്റെ അമ്മവേഷമാണ്. പിന്നെ സത്യന്‍, മധു, കമലഹാസന്‍ വരെ
സിനിമയിലെ ശോകഭാവങ്ങള്‍ക്കൊപ്പമായിരുന്നു ജീവിതവും. മകനെക്കുറിച്ചുള്ള വേദനയില്‍ കരയുന്ന ഉമ്മ, അല്ലെങ്കില്‍ ശാസിക്കാന്‍ അറിയാതെ കണ്ണീരോടെ മകനു മുന്നില്‍ നില്‍ക്കുന്ന അമ്മ... ഈ വൃത്തങ്ങളില്‍ നിന്നും സന്തോഷത്തിന്റെയോ, ദേഷ്യമുഖവുമായോ ശാന്താദേവിയെ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടുണ്ടാവില്ല.
കോഴിക്കോട് പൊറ്റമ്മല്‍ തറവാട്ടിലായിരുന്നു ശാന്താദേവിയുടെ ജനനം. തരക്കേടില്ലാത്ത കുടുംബം. ബാല്യത്തിന്റെ കളിതമാശകള്‍ക്കിടയിലെന്ന പോലെയായിരുന്നു വിവാഹം. അമ്മാവന്റെ മകന്‍ ബാലകൃഷ്ണനുമായിട്ടായിരുന്നു അത്. അതില്‍ ഒരു കുഞ്ഞുമുണ്ടായി. അതിനും മുമ്പു തന്നെ ശാന്താദേവിയുടെ ജീവിതത്തില്‍ ശോകഭാവം നിഴല്‍ പരത്തിയിരുന്നു. ആ ബന്ധം വഴി പിരിഞ്ഞു. മകനെയും കൊണ്ട് ശാന്താദേവിക്ക് വഴിയില്‍ ഇറങ്ങേണ്ടിവന്നു. അപ്പോഴാണ് അയല്‍വാസിയും കുടുംബസുഹൃത്തുമായ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ രക്ഷകനായെത്തിയത്. അബ്ദുള്‍ ഖാദര്‍ വഴി വാസു പ്രദീപിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സ്മാരകത്തിലെ ആമിനയായിരുന്നു ആദ്യത്തെ വേഷപ്പകര്‍ച്ച. പിന്നീട് ഒട്ടേറെ നാടക യാത്രകള്‍. നാടകത്തില്‍ നിന്നും ശാന്താദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെയായിരുന്നു. ഇതിനിടയില്‍ അബ്ദുള്‍ഖാദറെന്ന അയല്‍വാസിയെ, കുടുംബ സുഹൃത്തിനെ, ഗുരുവിനെ, രക്ഷകനെ വിവാഹം കഴിച്ചു. ഭര്‍ത്താവെന്നതിനാക്കാള്‍ രക്ഷകന്‍ എന്ന് വിളിക്കുന്നതിനാണ് ശാന്താദേവിക്കും താല്‍പര്യം.
അഭിനേതാക്കള്‍ കണക്കു പറഞ്ഞു കാശു വാങ്ങുന്ന സമയത്തും ശാന്താദേവി അഭിനയിച്ചെങ്കിലും നല്‍കുന്നത് പ്രതിഫലമായി കണക്കാക്കി. അതുകൊണ്ട് സ്വന്തമായി ദു:ഖങ്ങളല്ലാതെ സമ്പാദ്യമായി ഒന്നുമുണ്ടായില്ല. വഴിയാത്രക്കിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രക്ഷകനും വഴിയിറങ്ങി. പിന്നെ അദ്ദേഹം ഏല്‍പ്പിച്ചു പോയ മകന്‍ സത്യജിത്ത്. സിനിമയിലും സംഗീതത്തിലും സത്യജിത്ത് പരീക്ഷണങ്ങള്‍ നടത്തി. ഒന്നിലും വിജയിച്ചില്ല. ഒടുക്കം വിഷം കുത്തിവെച്ച് സത്യജിത്ത് യാത്ര അവസാനിപ്പിച്ചു. ഒപ്പം അര്‍ബുദം ബാധിച്ച് ഭാര്യയും.
എന്റെ ഉശിര് നല്‍കിയാ ഓനെ ഞാന്‍ വളര്‍ത്തിയത്. ഓനും ഓന്റെ കെട്ട്യോളും ഒന്നാകെ പോയപ്പോ ആ മക്കളെ ഇനിക്ക് തന്നു.
 ഇതോടെ ഒരുചാണ്‍ വയറില്‍ നിന്ന് ശാന്താദേവിയുടെ ബാധ്യത വര്‍ദ്ധിച്ചു. മകന്റെ മക്കള്‍ക്കും വേണ്ടിയായി അവരുടെ പിന്നീടുള്ള യാത്ര. സിനിമയില്‍ റോളു കിട്ടാത്തതില്‍ ആരോടും പരിഭവമില്ലാതെ, കിട്ടിയ റോളുകള്‍ വാങ്ങി, കണക്കുകള്‍ നിരത്തി പണം വാങ്ങാതെ ശാന്താദേവി യാത്ര തുടര്‍ന്നു.
ഇടയ്ക്ക് കോഴിക്കോട്ടെ തെരുവുകളില്‍ ഇവര്‍ അലഞ്ഞിരുന്നു. ദു:ഖഭാരം താങ്ങാന്‍ ശേഷിയില്ലാതെ തളര്‍ന്ന മനസുമായി. തല ചായ്ക്കാന്‍ ഒരു കൂരയില്ലാതെ. ദേശീയ അവാര്‍ഡു നേടിയ അഭിനേത്രിയായ അവര്‍ അപ്പോഴും പറയും, ഞാനാരെയും കുറ്റം പറയണില്ല, ന്റെ വിധിയാണിത്. അമ്മ എന്ന സംഘടന നല്‍കുന്ന പണം ചിലപ്പോള്‍ ബാഗിലുണ്ടാവും. അതിനൊപ്പം ഒരു വില്‍സ് പാക്കറ്റും. ചോദിക്കുമ്പോള്‍ പറയും, ഇങ്ങളൊക്കെ വലിക്കുംപോലെ വലിക്കാനൊന്നൂല്ല. വലിച്ചൂതിയാലെങ്കിലും ഒരു സമാധാനം കിട്ടൂന്ന് കരുതീറ്റാ.... പുകച്ചുരുള്‍ വായുവില്‍ പടരുമ്പോള്‍ ഒന്ന്  ചുമക്കും. അതും തനിക്ക് പറ്റിയതല്ലെന്ന മട്ടില്‍ ഒരു നോട്ടം. എങ്കിലും വീണ്ടും പുകച്ചുരുളുകള്‍ വായുവിലേക്ക് വിട്ടു കൊണ്ടിരിക്കും.
ഇടയ്ക്ക് പഴയ നാടക ഗാനങ്ങളും മറ്റു പാട്ടുകളും പാടി.
അന്നത്തെ യാത്രയ്ക്കിടയില്‍ പിരിയുമ്പോള്‍ ഒരു ചോദ്യം.
മോന് മന്ത്രിമാരുമായി നല്ല ബന്ധുണ്ടോ.
എന്തേയ്....
ആ ബിനോയ് വിശ്വത്തോട് പറഞ്ഞ് ഇനിക്കൊരു വീടുണ്ടാക്കിത്തരാന്‍ പറയോ?
പുകച്ചുരുള്‍ മുഖത്തൂടെ മുകളിലേക്കുയര്‍ന്നപ്പോള്‍ തിരിഞ്ഞു നടന്നു
ഇല്ലേല് വാണ്ട. അതൊന്നും ശര്യാവൂല്ല....
നിറം മങ്ങിയ സാരിത്തലപ്പു കൊണ്ട് കണ്ണീര്‍ തുടച്ച് സായാഹ്നത്തിലേക്ക് അവര്‍ നീങ്ങി. ആ വീട് തനിക്ക് ഉറങ്ങാനായിരുന്നില്ല, ചെറുമക്കള്‍ക്കു വേണ്ടിയുള്ള കരുതലിനായിരുന്നു.
ഇനി ഇനിക്കെന്റെ മോനെ(ചെറുമകനെ) ഒരുവഴിക്കാക്കീട്ട് കണ്ണടച്ചാല്‍ മതീന്നേയുള്ളൂ.
പക്ഷെ ചെറുമക്കളെ വഴിയില്‍ തനിച്ചായി. സിനിമയില്‍ അഭിനയിക്കാനുള്ള ഡേയ്റ്റ് ചോദിച്ചുകൊണ്ടുള്ള അവസാന ഫോണ്‍കോളിന് മിനിട്ടുകള്‍ക്കു മുമ്പ് ഇനി പറ്റില്ല മോനേ....എന്ന് പറഞ്ഞ് ശാന്താദേവി എന്ന പുഴ വഴിയിലെവിടെയോ ഒഴുകിത്തീര്‍ന്നു.