മലയാള സിനിമയുടെ നൊസ്റാള്‍ജിയയില്‍ പരിഭവമില്ലാതെ കരയുന്ന അമ്മയായിരുന്നു ശാന്താദേവി. സിനിമയിലേതു പോലെയായിരുന്നു ആ ജീവിതവും. നിറം മങ്ങിയ ചുവന്ന സാരിയും നീല ബ്ളൌസും ചുവന്ന കല്ലുമാലയും ഒരു ബാഗുമായി അവരെ പലപ്പോഴും കോഴിക്കോടിന്റെ പല കോണുകളിലും കണ്ടിരുന്നു. ഓര്‍മ്മകളില്‍ ജീവിച്ച ശാന്താദേവിയെ. അവരുടെ ജീവസ്സുറ്റ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍......
ഞാനൊരു കഥ പറയാം എന്ന മട്ടിലായിരുന്നു ശാന്താദേവിയുടെ ഇരിപ്പ്. കഥയ്ക്കിടയില്‍ കണ്ണീരും സന്തോഷവും വരുത്തി കാലും നീട്ടി ഇരുന്നുള്ള മുത്തശിമാരുടെ മട്ടില്‍ ഒരു കഥ പറച്ചില്‍. അബ്ദുള്‍ ഖാദറെന്ന രാജകുമാരനെ സ്നേഹിച്ച കഥ, മകനെ നഷ്ടപ്പെട്ട അമ്മയുടെ കഥ, അനാഥ വാര്‍ദ്ധക്യത്തില്‍ അലയുന്ന വൃദ്ധയുടെ കഥ, എല്ലാ കഥകളും പറഞ്ഞു തീരുമ്പോള്‍ ഒരു പുഴയെ പോലെ നിശബ്ദമായ തേങ്ങല്‍.
കോഴിക്കോട് അങ്ങാടിയിലെ ഒരു കോണില്‍, മാനാഞ്ചിറയിലെ ഒരു വൈകുന്നേരത്തില്‍, തിരക്കേറിയ മിഠായിതെരുവിലൂടെ... അങ്ങനെ ശാന്താദേവി എന്ന സിനിമാനടി നടക്കുന്നുണ്ടാവും. നിറം മങ്ങിയ കറുപ്പു കലര്‍ന്ന സാരിയും ചുവന്ന മാലയുമിട്ട്, തോളിലൊരു പഴയ ബാഗുമായിട്ടൊരു യാത്ര.
നല്ലളത്തെ അബൂബക്കറിനെ കാണുമ്പോള്‍, അബൂബക്കറല്ലേയത്? പതിഞ്ഞസ്വരത്തില്‍ ചോദ്യം
ഉമ്മാക്കിപ്പം എങ്ങന്ണ്ട് മോനേ
ആശൂത്രീന്ന് കേറണ്ട നേരൂല്ല, അബുബക്കറിന്റെ മറുപടി
പ്രായായാലങ്ങനെന്ന്യാ മോനേ.... ഓല് എന്റെ ചങ്ങായിയാര്ന്ന്.
ശാന്താദേവിയില്‍ നിന്ന് കഥകള്‍ കടമെടുക്കാന്‍ പലരും വരാറുണ്ട്. അങ്ങനെ കൂടെക്കൂടുന്നവരോടായിരിക്കും പിന്നെ കഥകള്‍. കോലു പോലുണ്ടാര്ന്ന സൈനബ പെട്ടന്നങ്ങ് തടിച്ചിയായി പോയതൊക്കെ... ഇടയില്‍ ഒരു ചിരി. മഴ പെയ്തു നില്‍ക്കവെ ഒരു ചെറുവെയില്‍ പെട്ടന്നു വന്നുപോയതുപോലൊരു ചിരി. അത്രയ്ക്കും ശോകമായ ഒരു ചിരി. അങ്ങനങ്ങനെ പറഞ്ഞു വരുന്നതിനിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രാജകുമാരന്‍ വരും.
ന്നെ ഞാനാക്കിയത് കോയിക്കോട് അബ്ദുള്‍ഖാദറെന്ന ആ മനുഷ്യന്‍ തന്നാര്‍ന്നു. ആ മനുഷ്യനില്ലോണ്ട് മാത്രാ ഞാനിങ്ങനെയെല്ലാം ആയിത്തീര്‍ന്നത്....
ആദ്യവിവാഹം പരാജയപ്പെട്ടപ്പോള്‍ പരാജിതയായി നിന്നിരുന്നവളെ എടുത്തുയര്‍ത്തി നാടകനടിയാക്കിയും, സിനിമാ നടിയാക്കിയും പിന്നീട് ഭാര്യയാക്കിയും, സ്നേഹിക്കാന്‍ ഒരു കുഞ്ഞിനെ നല്‍കിയ ശേഷം പറന്നുപോയ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കഥ.
കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍,
അതൊരു നല്ല കാലേര്ന്നു. സങ്കടങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഓര്‍മ്മിക്കാന്‍ സുഖോള്ള കാലം. അതും കൊറേക്കാലൊന്നുമുണ്ടായില്ല. എട്ടുംപൊട്ടും തിരിയുന്നേന് മുമ്പേ കല്യാണം കഴിഞ്ഞു. പിന്നിങ്ങോട്ട് ഇനിക്ക് കരച്ചിലേ തന്നിട്ടുള്ളൂ. ന്റെ വിധി അല്ലാണ്ട് ആരേം കുറ്റൊന്നും പറയാനില്ല.
സിനിമയില്‍ ആദ്യമായി അമ്മയാകുന്നത് പ്രേംനസീറിന്റെ അമ്മവേഷമാണ്. പിന്നെ സത്യന്‍, മധു, കമലഹാസന്‍ വരെ
സിനിമയിലെ ശോകഭാവങ്ങള്‍ക്കൊപ്പമായിരുന്നു ജീവിതവും. മകനെക്കുറിച്ചുള്ള വേദനയില്‍ കരയുന്ന ഉമ്മ, അല്ലെങ്കില്‍ ശാസിക്കാന്‍ അറിയാതെ കണ്ണീരോടെ മകനു മുന്നില്‍ നില്‍ക്കുന്ന അമ്മ... ഈ വൃത്തങ്ങളില്‍ നിന്നും സന്തോഷത്തിന്റെയോ, ദേഷ്യമുഖവുമായോ ശാന്താദേവിയെ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടുണ്ടാവില്ല.
കോഴിക്കോട് പൊറ്റമ്മല്‍ തറവാട്ടിലായിരുന്നു ശാന്താദേവിയുടെ ജനനം. തരക്കേടില്ലാത്ത കുടുംബം. ബാല്യത്തിന്റെ കളിതമാശകള്‍ക്കിടയിലെന്ന പോലെയായിരുന്നു വിവാഹം. അമ്മാവന്റെ മകന്‍ ബാലകൃഷ്ണനുമായിട്ടായിരുന്നു അത്. അതില്‍ ഒരു കുഞ്ഞുമുണ്ടായി. അതിനും മുമ്പു തന്നെ ശാന്താദേവിയുടെ ജീവിതത്തില്‍ ശോകഭാവം നിഴല്‍ പരത്തിയിരുന്നു. ആ ബന്ധം വഴി പിരിഞ്ഞു. മകനെയും കൊണ്ട് ശാന്താദേവിക്ക് വഴിയില്‍ ഇറങ്ങേണ്ടിവന്നു. അപ്പോഴാണ് അയല്‍വാസിയും കുടുംബസുഹൃത്തുമായ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ രക്ഷകനായെത്തിയത്. അബ്ദുള്‍ ഖാദര്‍ വഴി വാസു പ്രദീപിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സ്മാരകത്തിലെ ആമിനയായിരുന്നു ആദ്യത്തെ വേഷപ്പകര്‍ച്ച. പിന്നീട് ഒട്ടേറെ നാടക യാത്രകള്‍. നാടകത്തില്‍ നിന്നും ശാന്താദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെയായിരുന്നു. ഇതിനിടയില്‍ അബ്ദുള്‍ഖാദറെന്ന അയല്‍വാസിയെ, കുടുംബ സുഹൃത്തിനെ, ഗുരുവിനെ, രക്ഷകനെ വിവാഹം കഴിച്ചു. ഭര്‍ത്താവെന്നതിനാക്കാള്‍ രക്ഷകന്‍ എന്ന് വിളിക്കുന്നതിനാണ് ശാന്താദേവിക്കും താല്‍പര്യം.
അഭിനേതാക്കള്‍ കണക്കു പറഞ്ഞു കാശു വാങ്ങുന്ന സമയത്തും ശാന്താദേവി അഭിനയിച്ചെങ്കിലും നല്‍കുന്നത് പ്രതിഫലമായി കണക്കാക്കി. അതുകൊണ്ട് സ്വന്തമായി ദു:ഖങ്ങളല്ലാതെ സമ്പാദ്യമായി ഒന്നുമുണ്ടായില്ല. വഴിയാത്രക്കിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രക്ഷകനും വഴിയിറങ്ങി. പിന്നെ അദ്ദേഹം ഏല്‍പ്പിച്ചു പോയ മകന്‍ സത്യജിത്ത്. സിനിമയിലും സംഗീതത്തിലും സത്യജിത്ത് പരീക്ഷണങ്ങള്‍ നടത്തി. ഒന്നിലും വിജയിച്ചില്ല. ഒടുക്കം വിഷം കുത്തിവെച്ച് സത്യജിത്ത് യാത്ര അവസാനിപ്പിച്ചു. ഒപ്പം അര്‍ബുദം ബാധിച്ച് ഭാര്യയും.
എന്റെ ഉശിര് നല്‍കിയാ ഓനെ ഞാന്‍ വളര്‍ത്തിയത്. ഓനും ഓന്റെ കെട്ട്യോളും ഒന്നാകെ പോയപ്പോ ആ മക്കളെ ഇനിക്ക് തന്നു.
ഇതോടെ ഒരുചാണ്‍ വയറില്‍ നിന്ന് ശാന്താദേവിയുടെ ബാധ്യത വര്‍ദ്ധിച്ചു. മകന്റെ മക്കള്‍ക്കും വേണ്ടിയായി അവരുടെ പിന്നീടുള്ള യാത്ര. സിനിമയില്‍ റോളു കിട്ടാത്തതില്‍ ആരോടും പരിഭവമില്ലാതെ, കിട്ടിയ റോളുകള്‍ വാങ്ങി, കണക്കുകള്‍ നിരത്തി പണം വാങ്ങാതെ ശാന്താദേവി യാത്ര തുടര്‍ന്നു.
ഇടയ്ക്ക് കോഴിക്കോട്ടെ തെരുവുകളില്‍ ഇവര്‍ അലഞ്ഞിരുന്നു. ദു:ഖഭാരം താങ്ങാന്‍ ശേഷിയില്ലാതെ തളര്‍ന്ന മനസുമായി. തല ചായ്ക്കാന്‍ ഒരു കൂരയില്ലാതെ. ദേശീയ അവാര്‍ഡു നേടിയ അഭിനേത്രിയായ അവര്‍ അപ്പോഴും പറയും, ഞാനാരെയും കുറ്റം പറയണില്ല, ന്റെ വിധിയാണിത്. അമ്മ എന്ന സംഘടന നല്‍കുന്ന പണം ചിലപ്പോള്‍ ബാഗിലുണ്ടാവും. അതിനൊപ്പം ഒരു വില്‍സ് പാക്കറ്റും. ചോദിക്കുമ്പോള്‍ പറയും, ഇങ്ങളൊക്കെ വലിക്കുംപോലെ വലിക്കാനൊന്നൂല്ല. വലിച്ചൂതിയാലെങ്കിലും ഒരു സമാധാനം കിട്ടൂന്ന് കരുതീറ്റാ.... പുകച്ചുരുള്‍ വായുവില്‍ പടരുമ്പോള്‍ ഒന്ന് ചുമക്കും. അതും തനിക്ക് പറ്റിയതല്ലെന്ന മട്ടില്‍ ഒരു നോട്ടം. എങ്കിലും വീണ്ടും പുകച്ചുരുളുകള്‍ വായുവിലേക്ക് വിട്ടു കൊണ്ടിരിക്കും.
ഇടയ്ക്ക് പഴയ നാടക ഗാനങ്ങളും മറ്റു പാട്ടുകളും പാടി.
അന്നത്തെ യാത്രയ്ക്കിടയില്‍ പിരിയുമ്പോള്‍ ഒരു ചോദ്യം.
മോന് മന്ത്രിമാരുമായി നല്ല ബന്ധുണ്ടോ.
എന്തേയ്....
ആ ബിനോയ് വിശ്വത്തോട് പറഞ്ഞ് ഇനിക്കൊരു വീടുണ്ടാക്കിത്തരാന്‍ പറയോ?
പുകച്ചുരുള്‍ മുഖത്തൂടെ മുകളിലേക്കുയര്‍ന്നപ്പോള്‍ തിരിഞ്ഞു നടന്നു
ഇല്ലേല് വാണ്ട. അതൊന്നും ശര്യാവൂല്ല....
നിറം മങ്ങിയ സാരിത്തലപ്പു കൊണ്ട് കണ്ണീര്‍ തുടച്ച് സായാഹ്നത്തിലേക്ക് അവര്‍ നീങ്ങി. ആ വീട് തനിക്ക് ഉറങ്ങാനായിരുന്നില്ല, ചെറുമക്കള്‍ക്കു വേണ്ടിയുള്ള കരുതലിനായിരുന്നു.
ഇനി ഇനിക്കെന്റെ മോനെ(ചെറുമകനെ) ഒരുവഴിക്കാക്കീട്ട് കണ്ണടച്ചാല്‍ മതീന്നേയുള്ളൂ.
പക്ഷെ ചെറുമക്കളെ വഴിയില്‍ തനിച്ചായി. സിനിമയില്‍ അഭിനയിക്കാനുള്ള ഡേയ്റ്റ് ചോദിച്ചുകൊണ്ടുള്ള അവസാന ഫോണ്‍കോളിന് മിനിട്ടുകള്‍ക്കു മുമ്പ് ഇനി പറ്റില്ല മോനേ....എന്ന് പറഞ്ഞ് ശാന്താദേവി എന്ന പുഴ വഴിയിലെവിടെയോ ഒഴുകിത്തീര്‍ന്നു.