ബ്രൂട്ടഡ് മര്‍ഡര്‍
കുഞ്ഞുലക്ഷ്മി എന്ന വൃദ്ധയുടെ കൊലപാതകം. ആറുദിവസത്തിനുള്ളില്‍ വളാഞ്ചേരി സി.ഐ. എ.എം. സിദ്ദീഖ് പ്രതിയെ പിടികൂടിയ കഥ.
കുഞ്ഞുലക്ഷ്മി, വയസ് 88. സ്‌കൂള്‍ ടീച്ചറായ മകള്‍ സതിടീച്ചര്‍ സ്‌കൂളിലേക്ക് പോയാല്‍ പകല്‍സമയങ്ങളില്‍ ആ വീട്ടില്‍ തനിച്ചാണ്. തൊട്ടടുത്തുതന്നെ മറ്റൊരു വീടുണ്ട്.
മാര്‍ച്ച് 4, ഉച്ചനേരം, കുഞ്ഞുലക്ഷ്മി പുറത്തുനില്‍ക്കുന്നതുകണ്ടപ്പോള്‍ അയല്‍വീട്ടിലെ പൂജാരി പൂജ കഴിഞ്ഞുവന്ന് ചോദിച്ചു, ''ചോറുണ്ട്വോ കുഞ്ഞുലക്ഷ്മിയമ്മേ?''
''ഇല്ല്യാ, ദേ കഴിക്കാന്‍ പോണൂ...'' കുഞ്ഞുലക്ഷ്മിയുടെ മറുപടി.
രണ്ടുപേരും സംസാരിച്ച് രണ്ടു വീടിന്റെയും അകത്തേക്ക് കയറിപ്പോയി.
മാര്‍ച്ച് 4, വൈകുന്നേരം. സ്‌കൂള്‍ വിട്ട് സതിടീച്ചര്‍ വീട്ടിലേക്ക് കയറി. പതിവുപോലെ വീടിന്റെ മുന്‍വാതില്‍ തുറന്നു. അകത്തേക്ക് കയറി. ആകെ നിശബ്ദത. അമ്മേ എന്നു വിളിച്ചുകൊണ്ട് കുഞ്ഞുലക്ഷ്മിയെ അന്വേഷിച്ചു. സെന്‍ട്രന്‍ ഹാളിലേക്ക്, സെന്‍ട്രല്‍ ഹാളില്‍നിന്നും തുറന്നിട്ട മുറിയിലേക്ക്. രക്തത്തില്‍ കുളിച്ച് കുഞ്ഞുലക്ഷ്മി നിലത്ത്. സതിടീച്ചറുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പോലീസില്‍ വിവരമറിയിച്ചു.
വെണ്ടല്ലൂരില്‍ പട്ടാപ്പകല്‍ വൃദ്ധ കൊല്ലപ്പെട്ടനിലയില്‍!
വളാഞ്ചേരി സി.ഐ. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. കവിളിലും മുഖത്തും ചെവിയിലും ചെവിയ്ക്ക് പുറകിലും വെട്ടേറ്റ പാടുകള്‍, ആകെ 27 മുറിവുകള്‍. കഴുത്തില്‍ തുണിയെടുത്ത് ചുറ്റിയിരിക്കുന്നു. ബെഡില്‍ മുളകുപൊടി വിതറിയിരിക്കുന്നു. ഒരു കമ്മല്‍ ഒഴികെ എല്ലാ ആഭരണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. 88 വയസുള്ള ഈ വൃദ്ധയെ ആര്‍ക്കാണ് ഇത്രയും മൃഗീയമായി കൊലപ്പെടുത്താന്‍ പറ്റുക? എന്തിനായിരുന്നു ഇത്രയും പൈശാചികമായ കൊല?
കുഞ്ഞുലക്ഷ്മി, വീടിന്റെ മുന്നില്‍ ഭിക്ഷ യാചിക്കാനോ മറ്റോ ആരെങ്കിലും വന്നാല്‍ എന്തെങ്കിലും കൊടുക്കും. അത് ആരാണെന്നൊന്നുമില്ല. ഇത് അപകടത്തിലേക്കാണെന്ന് മനസിലാക്കിയ മകള്‍ സതിടീച്ചര്‍ കുറേ ഉപദേശിച്ചെങ്കിലും കുഞ്ഞുലക്ഷ്മിയുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ നേരം മുന്‍വാതിലും ഗെയിറ്റും പൂട്ടും. അടുക്കള വഴി, അയല്‍പക്കത്തെ വീടിന്റെ മുന്നിലൂടെയാണ് ടീച്ചര്‍ പിന്നീട് സ്‌കൂളിലേക്ക് പോയിരുന്നത്. അടുക്കള വാതില്‍ അടയ്ക്കാറില്ല. മുന്‍വാതിലും ഗെയിറ്റും അടഞ്ഞുകിടക്കുന്നതുകണ്ടാല്‍ത്തന്നെ ആരും വരില്ലല്ലോ എന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തത്.
ആരു വന്നാലും കയ്യോടെ മടക്കി അയക്കാത്ത ഈ അമ്മയോട് എന്തിനിത് ചെയ്തു? ശത്രു എന്ന് പറയാന്‍പോലും ആരുമില്ല. കഴുത്തിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ്ണമാലയും രണ്ടു കൈകളിലുമായുണ്ടായിരുന്ന ഓരോ വളകളും ഒരു കമ്മലും നഷ്ടപ്പെട്ടിരുന്നു
സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹവും സമീപസ്ഥലങ്ങളും പരിശോധിച്ചു. പ്രാഥമികമായി യാതൊരു തെളിവുകളും ലഭിച്ചില്ല. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സുബ്രഹ്മണ്യന്‍, എ.എസ്.ഐ. അനില്‍, മുരളീധരന്‍, അപ്പുണ്ണി പോലീസ് സംഘം സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കൊലപാതകം വിലയിരുത്തി. അന്നു വൈകിട്ടോടെത്തന്നെ വ്യാപാരി വ്യവസായി സംഘടനകള്‍ വഴി എല്ലാ സ്വര്‍ണ്ണക്കടകളിലേക്കും വിവരങ്ങള്‍ നല്‍കി. താര, ദളപതി മോഡലുകളിലുള്ള മാലകള്‍, രണ്ട് പ്‌ളെയിന്‍ വളകള്‍ എന്നിവ ആരെങ്കിലും വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുക.
പിറ്റേദിവസംതന്നെ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് നായ വന്നു. മണം പിടിച്ച് നൂറു മീറ്റര്‍ ഓടി. ഒരു തുമ്പുപോലും കിട്ടിയില്ലെങ്കിലും രണ്ട് കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഒന്ന്, ഒന്നുകില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു വികലാംഗന്‍ ആണ് ഈ കൊലയ്ക്ക് പിന്നില്‍. രണ്ട്, മരണം ഉറപ്പുവരുത്തേണ്ടത് പ്രതിയുടെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആദ്യം വെട്ടിയിട്ടും മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ ഷാളിട്ട് കുരുക്കിയത്. അല്ലെങ്കില്‍ ആദ്യം ഷാളിട്ട് കുരുക്കി, എന്നിട്ട് വെട്ടി. മരണം സംഭവിച്ചില്ലെങ്കില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതി ഭയന്നിരുന്നു. പരിചയമുള്ള ആരോ ചെയ്തതാകാം ഈ കൊലപാതകം എന്നും മനസിലായി.
ബന്ധുക്കളെയും അയല്‍പക്കക്കാരെയും ചോദ്യം ചെയ്തു. അങ്ങനെ ആരും ആ വീട്ടിലേക്ക് കയറുന്നതായി ആര്‍ക്കും സംശയമില്ല. വെട്ടിയ ആയുധങ്ങളും കണ്ടെത്താനായില്ല. തുമ്പുകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല.
പെട്ടെന്നായിരുന്നു വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നത്. ജ്വല്ലറി ഉടമ വിനോദിന്റേതായിരുന്നു കോള്‍. ''സാര്‍, ഇന്നലെ(അതായത് സംഭവദിവസം) വൈകിട്ടോടെ ഒരു സ്ത്രീ സ്വര്‍ണ്ണം വില്‍ക്കാന്‍ വന്നിരുന്നു. സരോജിനി എന്നാണ് പേര് പറഞ്ഞത്. മഞ്ഞസാരിയാണ് ഉടുത്തിരുന്നത്.''
''എന്നിട്ട്? നിങ്ങള്‍ ആ സ്വര്‍ണ്ണം വാങ്ങിയോ?'' പോലീസിന്റെ ആകാംക്ഷ വര്‍ദ്ധിച്ചു.
''ഈ വിവരം ഇന്നാണ് അറിഞ്ഞത്. മകന് ഗള്‍ഫില്‍ പോകാന്‍ പണം തികഞ്ഞില്ല, അമ്മയുടെ മാലയും വളയുമാണെന്നാണ് അവര്‍ പറഞ്ഞത്. അവരെ കണ്ടിട്ട് പറഞ്ഞത് ശരിയാണെന്നു തോന്നിയില്ല. ഭര്‍ത്താവിനെയും കൂട്ടി വരൂ, എന്നിട്ട് എടുക്കാം എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്.''
പോലീസ് സംഘം ജ്വല്ലറിയിലേക്ക് പോയി. സിസിടിവിയില്‍ ദൃശ്യങ്ങളുണ്ടാവുമല്ലോ, അത് പരിശോധിക്കാമെന്നു കരുതിയപ്പോഴാണ് അറിയുന്നത്. അത് ഒരു മാസമായിട്ട് തകരാറായി കിടക്കുകയാണ്. എങ്കിലും ഭാഗ്യവശാല്‍ ഏതെങ്കിലും വിധത്തില്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ! സിസിടിവി പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.
''എന്നിട്ട് അവരെങ്ങോട്ടാണ് പോയത്?'' വിനോദിനോടായിരുന്നു ചോദ്യം. ''പുറത്തേക്കിറങ്ങിയപ്പോള്‍ റോഡിനപ്പുറത്തുനില്‍ക്കുന്ന ഒരാളോട് അവര്‍ കൈവീശി. പിന്നെ റോഡ് മുറിച്ചുകടന്ന് അയാളുടെ അടുത്തേക്ക് പോയി.''
ആരാണ് അയാള്‍.
കുഞ്ഞിപ്പ, തൊട്ടടുത്ത തുണിക്കടയില്‍ ജോലി ചെയ്യുന്നയാള്‍.
കുഞ്ഞിപ്പയെ അന്വേഷിച്ചു, കണ്ടെത്തി. പോലീസിനെ കണ്ടപ്പോഴേ കുഞ്ഞിപ്പയുടെ നല്ല ജീവന്‍ പോയി.
ശരിയാണ് കുഞ്ഞിപ്പ തന്നെയാണ് ആ സ്ത്രീയെ കൈകാണിച്ചത്. കുഞ്ഞിപ്പയുടെ അടുത്തേക്ക് അവര്‍ വരികയും ചെയ്തു. കുഞ്ഞിപ്പയോടും അവര്‍ പറഞ്ഞു, ''മോന് നാളെയാണ് ഗള്‍ഫിലേക്ക് പോകേണ്ടത്. പക്ഷെ, ഫ്‌ളൈറ്റ് ടിക്കറ്റിനുള്ള പൈസ ശരിയായില്ല. അമ്മയുടെ മാലയും വളയും വില്‍ക്കണം. അവിടെ പോയപ്പോ ആണുങ്ങളാരെങ്കിലും വന്നാലേ പൈസ തരൂന്നാ പറഞ്ഞത്. നീയൊന്ന് എന്റെകൂടെ വരണം. എവിടെയെങ്കിലും വിറ്റ് പൈസ വാങ്ങിത്തരണം.''
കുഞ്ഞിപ്പ അവരെയും കൂട്ടി ദിലീപ് സേട്ടുവിന്റെ അടുത്തെത്തി. സംഗതിയെല്ലാം ആ സ്ത്രീ പറഞ്ഞതുപോലെ പറയുകയും ചെയ്തു. കുഞ്ഞിപ്പയെ സേട്ടുവിന് അറിയാം. കുഞ്ഞിപ്പയ്ക്ക് അറിയുന്നയാളല്ലേ, വേറെ പേടിക്കാനൊന്നുമില്ലല്ലോ. സ്വര്‍ണ്ണവും വിറ്റ് ആ സ്ത്രീ പണവുമായി പോവുകയും ചെയ്തു.
''ആരാ ആ സ്ത്രീ? അവരുടെ പേരെന്താ? എവിടെയാ വീട്?''
''ഇനിക്കതറിയില്ലെന്റെ സാറേ...''
''പിന്നെങ്ങനെയാ നിനക്ക് അവരെ അറിയുന്നത്?''
''മുമ്പ് ഞാന്‍ നിന്ന കടയില് സാധനങ്ങള് വാങ്ങാന്‍ വന്നിരുന്നു. അതല്ലാതെ പേരോ നാടോ ഒന്നും അറിയില്ല.'' കുഞ്ഞിപ്പ കൈമലര്‍ത്തി.
സേട്ടു ചോദിച്ചപ്പോള്‍ ആ സ്ത്രീ പേരു പറഞ്ഞിരുന്നു, സ്ഥലവും. സരോജിനി, പൈങ്കണ്ണൂര്‍. അത് കുഞ്ഞിപ്പയും കേട്ടിരുന്നുവെന്ന് പറഞ്ഞു. ആദ്യം കയറിയ ജ്വല്ലറിയിലെ വിനോദിനോടും ഈ പേരുതന്നെയാണ് അവര്‍ പറഞ്ഞത്.
പൈങ്കണ്ണൂരിലേക്ക് പോലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. പോലീസ് വേഷത്തിലായിരുന്നില്ല അന്വേഷണം. പല വേഷത്തില്‍, പല രൂപത്തില്‍ പോലീസ് സംഘം പൈങ്കണ്ണൂരിലെ സരോജിനിമാരെക്കുറിച്ച് അന്വേഷിച്ചിറങ്ങി. സംശയം തോന്നിയാല്‍ ഉടനെ കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ സരോജിനി അകത്തുനില്‍ക്കുകയാണ്. പുറത്ത് വീട്ടിലെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുന്നതിനിടെ സരോജിനി പുറത്തേക്ക് വന്നു. പെട്ടെന്നായിരുന്നു കറന്റ് പോയത്. കുഞ്ഞിപ്പ പറഞ്ഞു, ''ഇതാണോന്നൊരു സംശയം.''
റിയല്‍ എസ്റ്റേറ്റുകാരായാണ് അവിടെ പോലീസ് സംഘം എത്തിയത്. കൂടുതല്‍നേരം നില്‍ക്കാനും വയ്യ, നിന്നില്ലെങ്കില്‍ സരോജിനിയെ തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തു. ഒരുപാടുനേരം ആ വീട്ടില്‍ നിന്നും ഇറങ്ങാതെ പലതും പറഞ്ഞ് പോലീസ് സംഘം നിന്നു. ഒടുക്കം കറന്റ് വന്നു. മുന്നില്‍ സരോജിനി.
''അയ്യോ സാറേ ഇതല്ല'', കുഞ്ഞിപ്പ തിരുത്തി. അങ്ങനെ സരോജിനിമാരെ അന്വേഷിച്ച് രണ്ടുദിവസം.
മകന്‍ സുരേഷിന് ഗള്‍ഫില്‍ പോകാന്‍ എന്നൊരു വാക്കുകൂടി അവര്‍ പറഞ്ഞതായി കുഞ്ഞിപ്പ ഓര്‍ത്തു. സരോജിനി എന്ന പേരിലുള്ളയാളെ കിട്ടാതായപ്പോള്‍ സുരേഷിനെ അന്വേഷിച്ചു. ഒരു സുരേഷുണ്ട്, കേസുകളൊക്കെയുള്ള ഒരു സുരേഷ്. അങ്ങനെ സുരേഷിന്റെ വീട്ടിലെത്തി.
''സുരേഷില്ലേ?''
''ഇല്ല സാറേ...'' സുരേഷിന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.
പോലീസിന് ഒരു സംശയം. അകത്തേക്ക് കയറി പരിശോധിക്കാന്‍തന്നെയായിരുന്നു തീരുമാനം. അകത്തുകയറി പരിശോധിച്ചപ്പോള്‍ ഒളിച്ചിരിക്കുന്നു സുരേഷ്. കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തു. സുരേഷ് സത്യം പറഞ്ഞു: ''ചാവക്കാടാണ് സാറേ എന്റെ വീട്. എന്റെ പേരില്‍ കുറച്ച് കേസുകളുണ്ടായിരുന്നു. ഞാന്‍ അതെല്ലാം മതിയാക്കിയാണ് ഇങ്ങോട്ട് മാറിയത്. മൂനനുവര്‍ഷമായി എന്റെ പേരില്‍ ഒരു കേസുപോലുമില്ല. കള്ളക്കേസില്‍ കുടുക്കാനാണോ എന്ന് പേടിച്ചാണ് സാറേ ഞാന്‍ ഒളിച്ചത്.''
സുരേഷിന്റെ വാക്കുകള്‍ വിശ്വസിക്കാമെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി.
ഇതിനിടയില്‍ സതിടീച്ചര്‍ സ്വന്തം നാടായ പഴനെല്ലിപ്പുറത്തേക്ക് മാറിയിരുന്നു. അവിടെയുമെത്തി ബന്ധുക്കളില്‍ ആരെങ്കിലും സരോജിനിമാരുണ്ടോയെന്ന്. അങ്ങനെയൊരാളേയില്ലെന്ന് ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.
പിറ്റേദിവസം രേഖാചിത്രം വരയ്ക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതും ശരിയായില്ല. വീണ്ടും ടീച്ചറുടെ തറവാട്ടുവീട്ടിലേക്ക് പോയി. ടീച്ചറുടെ ആങ്ങളമാരുടെ വീട് അതിനടുത്തുതന്നെയായിരുന്നു. ശത്രുക്കള്‍, മൊബൈല്‍, ലാന്റ് ഫോണ്‍കോളുകള്‍, അങ്ങനെ എല്ലാ വിധത്തിലുമുള്ള അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമായി.
ആകെ അവിടെ പുറമെ നിന്നും വരുന്നത് ഒരു വേലക്കാരി മാത്രമാണ്. അവരാണെങ്കില്‍ ടീച്ചര്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ ഹെല്‍പ്പറാണ്. അവര്‍ ഞായറാഴ്ചമാത്രം ടീച്ചറുള്ളപ്പോള്‍ വന്ന് അകവും പുറവുമൊക്കെ വൃത്തിയാക്കും. അന്നത്തെ ദിവസം അവര്‍ സ്‌കൂളിലാണുതാനും.
എല്ലാവരില്‍നിന്നും വിശദമായി ചോദിച്ചറിയാന്‍തന്നെ പോലീസ് തീരുമാനിച്ചു. ആങ്ങളമാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍, അങ്ങനെ എല്ലാവരുമായും സംസാരിക്കുക. ആങ്ങളയുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന സ്ത്രീയോടുവരെ ചോദിച്ചറിയുക. എല്ലാവരോടും സംസാരിക്കുമ്പോള്‍ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു പോലീസിന്. എല്ലാവരും സംസാരിച്ചു. ഇനി ബാക്കിയുള്ളത് ആങ്ങളയുടെ വീട്ടിലെ വേലക്കാരി മാത്രം. അവരോട് അധികമൊന്നും സംസാരിക്കരുത് എന്ന് ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവര്‍ക്ക് കാര്യമായൊന്നും അറിയില്ല. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവര്‍ക്ക് പോലീസിനെ കാണുന്നതുതന്നെ പേടിയായിരിക്കും.
എങ്കിലും സംസാരിച്ചു. എല്ലാവരോടുമുള്ള പോലീസിന്റെ സംസാരം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. അന്നു വൈകിട്ട് സ്റ്റേഷനിലെത്തി വീഡിയോകള്‍ പരിശോധിക്കുക, ഇവര്‍ പറയുന്നതില്‍ എന്തെങ്കിലും സൂചന കിട്ടുമോ എന്ന് പരിശോധിക്കുക അതായിരുന്നു ലക്ഷ്യം. കുഞ്ഞിപ്പയെയും വിനോദിനെയും ഈ വീഡിയോകള്‍ കാണിച്ചുകൊടുത്തിരുന്നു. വേലക്കാരിയെ കാണിച്ചതും രണ്ടുപേരും തറപ്പിച്ചുപറഞ്ഞു, ''സാറേ, ഇതാണ് സരോജിനി.''
ഇവര്‍ക്ക് തെറ്റിയതാവണം. പലപ്പോഴും ഇതുപോലെ 90 ശതമാനം ഇതുപോലെയാണ് എന്നൊക്കെ പറഞ്ഞിട്ടുള്ളതാണ്. അതുപോലൊരു തോന്നല്‍മാത്രമായിരിക്കും ഇതും, പോലീസിന്റെ നിഗമനം.
എങ്കിലും പിറ്റേദിവസവും പോയി അവരോട് സംസാരിച്ചു. സ്വാഭാവികമായ ചോദ്യചെയ്യലെന്നേ വീട്ടുകാരോട് പറഞ്ഞുള്ളു. അവരുടെ പേര് ശാന്തകുമാരി. പോലീസിന്റെ സംശയം ശാന്തകുമാരിയോടുതന്നെ ചോദിച്ചു, ''കുഞ്ഞുലക്ഷ്മിയെ കൊന്നതെന്തിനായിരുന്നു?''
''എന്താ സാറേ പറയുന്നത്? ഞാനോ? അമ്മയെ കൊല്ലാനോ?'' ശാന്തകുമാരി കരയുമെന്നായി. കുറച്ചുനേരംകൂടി സംസാരിച്ചശേഷം കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തി. സരോജിനി ഇതുതന്നെയെന്ന് ഇരുവരും തറപ്പിച്ചുപറഞ്ഞു. പിടി ഉറപ്പായെന്നായപ്പോള്‍ ശാന്തകുമാരി പറഞ്ഞു: ''സ്വര്‍ണ്ണം വിറ്റു എന്നത് ശരിതന്നെ. അത് ഞാന്‍തന്നെയാണ്. പക്ഷെ, കൊന്നത് ഞാനല്ല.''
''പിന്നെയാര്? ആരാണ് ആ സ്വര്‍ണം ഏല്‍പ്പിച്ചത്?''
പിന്നീട് പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു മനസിലാക്കാന്‍ ഏറെ പാടുപെടേണ്ടിവന്നില്ല. ചോദ്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയ ശാന്തകുമാരി സത്യം തുറന്നുപറഞ്ഞു: ''ഞാന്‍ തന്നെയാണ് അത് ചെയ്തത്.''
മാര്‍ച്ച് നാല്, ഉച്ചനേരം. വെണ്ടല്ലൂരിന് ഒരു സ്റ്റോപ്പ് ഇപ്പുറത്ത് ബസിറങ്ങി ശാന്തകുമാരി ഒരു ഓട്ടോറിക്ഷ പിടിച്ചു. കുഞ്ഞുലക്ഷ്മിയുടെ വീട് കഴിഞ്ഞ് 150 മീറ്റര്‍ അപ്പുറത്തുള്ള കുളത്തിന്റെയരികില്‍ ഓട്ടോയില്‍ നിന്നിറങ്ങി. ഓട്ടോ തിരിച്ചുപോയി. ആ ഭാഗത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നോട്ട് നടന്നു. കുഞ്ഞുലക്ഷ്മിയുടെ വീടിന്റെ ഗെയിറ്റിനടുത്തെത്തി. അപ്പോഴേക്കും ഒരു സ്ത്രീ കുളത്തില്‍നിന്നും കുളിച്ച് നടന്നുപോകുന്നുണ്ടായിരുന്നു. അത് കണ്ട് അവര്‍ കേള്‍ക്കേ ശാന്തകുമാരിയുടെ ഡയലോഗ്, ''ആരാ ഇപ്പോ ഇവിടെ വന്നത്?''
ആ സ്ത്രീ സംശയമൊന്നും തോന്നാത്തമട്ടില്‍ നടന്നുപോവുകയും ചെയ്തു.
ഇതിനുമുമ്പ് രണ്ടുതവണ ശാന്തകുമാരി അടുത്തിടെ അവിടെ വന്നിരുന്നു. ആദ്യം വന്നപ്പോള്‍ കുഞ്ഞുലക്ഷ്മി 500 രൂപ നല്‍കിയിരുന്നു. അന്നാണ് കുഞ്ഞുലക്ഷ്മിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ശാന്തകുമാരി കണ്ണുവെച്ചത്. രണ്ടാമത് മാര്‍ച്ച് ഒന്നിന് എല്ലാം പ്‌ളാന്‍ ചെയ്തുതന്നെയായിരുന്നു വന്നത്. പക്ഷെ, തൊട്ടുമുന്നിലെ വീട്ടില്‍ എന്തോ ചടങ്ങ് നടക്കുന്നതിനാല്‍ അവിടംവരെ വന്ന് തിരിച്ചുപോവുകയായിരുന്നു. മൂന്നാം തവണയാണ് മാര്‍ച്ച് നാലിന് എത്തിയത്.
അടുക്കള വഴി അകത്തേക്കു കയറി അവിടെനിന്നുതന്നെ കിട്ടിയ വെട്ടുകത്തിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. ചോരയില്‍ കുളിച്ചുനില്‍ക്കുന്ന കത്തി കഴുകി ഒളിപ്പിച്ചുവയ്ക്കുന്നതിനിടെ ഒരു തലചുറ്റല്‍. ഉയന്‍ കഞ്ഞിവെള്ളമെടുത്ത് ഉപ്പിട്ട് മുളകുപൊടിയിടാന്‍ നോക്കുന്നതിനിടെ പുറത്തുനിന്നും എന്തോ ശബ്ദം കേട്ടതുപോലെ, ഉടനെ ആ മുറിയിലേക്കെത്തി കട്ടിലില്‍ കിടന്ന് ജനാലയിലൂടെ പുറത്തേക്കുനോക്കി. ആ സമയത്താണ് മുളകുപൊടി അവിടെ വീണത്. തുടര്‍ന്ന് മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ സാരി മുറുക്കി.
പോകുന്ന വഴിക്കുതന്നെ സ്വര്‍ണ്ണം വിറ്റ് കുറച്ചുകടങ്ങളൊക്കെ വീട്ടി. വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും തുണിത്തരങ്ങളും പലചരക്കുസാധനങ്ങളും വാങ്ങി. ബാക്കി വരുന്ന തുക തലയിണയില്‍ തിരുകിവെച്ചു. ശാന്തകുമാരിയുടെ ഭര്‍ത്താവ് ഒരിക്കലും സംശയിച്ചിരുന്നില്ല. പോലീസെത്തിയപ്പോള്‍ പോലീസ് വെറുതെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ് പോലീസിനെ തടഞ്ഞു. തലയിണയില്‍ 24,500 രൂപ വച്ചിട്ടുണ്ട്. അത് പരിശോധിക്കാനാണെന്നു പറഞ്ഞപ്പോള്‍. അതില്ലെന്ന് തെളിയിക്കാനായി അദ്ദേഹംതന്നെയാണ് തലയിണ അഴിച്ചിട്ടത്. അതില്‍നിന്നും 24,500 രൂപ താഴെ വീണതോടെ ഭര്‍ത്താവും വിശ്വസിച്ചു.
അരുംകൊല നടന്ന് ആറുദിവസം പിന്നിട്ടപ്പോഴേക്കും പ്രതിയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.
No comments:
Post a Comment