ക്വട്ടേഷന്‍ സംഘങ്ങള്‍ എന്ന വാക്കു മലയാളികള്‍ക്കു പുതിയതോ പുത്തരിയോ അല്ല. എന്നാല്‍ പത്ര ദൃശ്യമാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് മലയാളികള്‍ക്കു പുതിയ വാക്കാണ്. പെയ്ഡ് ന്യൂസിന്റെ അര്‍ത്ഥമറിയാത്തവരോട് ക്വട്ടേഷനെക്കുറിച്ച് ചോദിച്ചാല്‍ കണ്ണു ചിമ്മിയും ഉറക്കത്തിലും പറയും, പണം വാങ്ങി ആളെ കൊല്ലുകയോ, കൈവെട്ടുകയോ ചെയ്യുന്ന സംഘം. പെയ്ഡ് ന്യൂസിനും ഏതാണ്ട് ഇതേ അര്‍ത്ഥം തന്നെ. ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടായതിന്റെ അത്രയൊന്നും പഴക്കം പെയ്ഡ് ന്യൂസിനില്ലെങ്കിലും സാധാരണക്കാരനായ വായനക്കാരനറിയാതെ തന്നെ പെയ്ഡ് ന്യൂസ് മലയാള മാധ്യങ്ങളും വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.
ക്വട്ടേഷന്‍ സംഘങ്ങള്‍ പണം വാങ്ങി തന്റെ ശത്രുവോ മിത്രമോ എന്നു നോക്കാതെ ആളെ കൊല്ലുകയാണെങ്കില്‍, പെയ്ഡ് ന്യൂസിലൂടെ പത്രപ്രവര്‍ത്തകനോ, പത്രമുതലാളിയോ ചെയ്യുന്നത് പണം വാങ്ങി വാര്‍ത്തയിലൂടെ ആളെ നശിപ്പിക്കുകയോ ഉയര്‍ത്തുകയോ ചെയ്യുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പണം വാങ്ങി പത്രധര്‍മ്മത്തെ വ്യഭിചരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രത്തിന്റെ പെയ്ഡ് ന്യൂസിലേക്ക്. പണം മുടക്കാന്‍ തയ്യാറുള്ള സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പത്രത്തിന്റെ ഒരു പേജിന്റെ നാലില്‍ ഒരു ഭാഗത്ത് വര്‍ണ്ണാഭമായ ഫീച്ചര്‍ നല്‍കും. അതിനു പകരമായി അഞ്ചക്കമുള്ള തുക വാങ്ങും. ഇത് പരസ്യത്തിന്റെ ഗണത്തില്‍ പെടില്ല. കാരണം, പരസ്യമായാണ് നല്കിയതെങ്കില് ഇതിനു താഴെ അഡ്വര്‍ടോറിയല്‍ എന്നെഴുതണം. അങ്ങനെ എഴുതിയിട്ടില്ല. അങ്ങനെ എഴുതിയാലും പ്രശ്നമാണ്, ഒരു സ്ഥാനാര്‍ത്ഥിക്ക് എത്ര രൂപ വരെ പ്രചരണത്തിനായി ചെലവഴിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച സാഹചര്യത്തില്‍ പത്ര പേജിന്റെ നാലില്‍ ഒന്നു ഭാഗത്ത് പരസ്യമായി നല്കണമെങ്കില് 25,000 രൂപയെങ്കിലും നല്‍കണം. ഇത് ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ചെലവഴിക്കാവുന്ന തുകയുടെ ഇരട്ടിയാണ്.
ഇത് പത്രപ്രവര്‍ത്തനത്തിലെ ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്. അതായത് പെയ്ഡ് ന്യൂസാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു. ദേശാഭിമാനി, വീക്ഷണം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടു നടത്തുന്ന പത്രമാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സ്വന്തം കക്ഷിയില്‍ ഉള്പ്പെട്ടയാളെക്കുറിച്ച് വാര്‍ത്ത വന്നാല്‍ വായനക്കാരന് പറയും, അതില്‍ കാര്യമില്ലെന്നേ, അത് അവരുടെ പാര്ട്ടിക്കരനെക്കുറിച്ച് പൊക്കി എഴുതിയതാ... എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ചായ്വില്ലെന്നു പ്രഖ്യാപിക്കുന്ന മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്ത വരുമ്പോള്‍, നട്ടെല്ലുയര്‍ത്തി നില്ക്കാന് പോലും പറ്റാത്ത സ്ഥാനാര്‍ത്ഥികളെ വീരനാക്കി ചിത്രീകരിക്കപ്പെടുകയും, അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയും ചെയ്യും. പത്രപരസ്യമോ, ഇത്തരം പെയ്ഡ് ന്യൂസിനോ പണം ചെലവഴിക്കാനില്ലാത്തതും മുന്നണി ബന്ധത്തില്‍ പെടാത്തതുമായ സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയും ചെയ്യുന്നു. പത്രപരസ്യങ്ങളേക്കാള് കൂടുതല്‍ പത്രവാര്‍ത്തകളില്‍ വിശ്വാസികളാണ് ജനങ്ങള്‍. വായനക്കാരന്റെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. ഇല്ലേലും വായനക്കാരന്റെ താല്പര്യത്തെയോ, പത്രമൂല്യങ്ങളെയോ സംരക്ഷിക്കാനല്ല പത്രം നടത്തുന്നതെന്ന് ഉള്ളില്‍ പത്രമുതലാളിമാര്‍ പറയുന്നുണ്ട്.
ഇത്രയും വായിക്കുമ്പോള്‍, ഈ തെരഞ്ഞെടുപ്പിലാണ് പെയ്ഡ് ന്യൂസ് കേരളത്തിലെ മാധ്യമങ്ങളിലെത്തുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ഇതിനു മുമ്പ് പല തവണ മുഖ്യധാരാ മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പണം പറ്റി കഥ മെനയുകയോ അല്ലേല്‍ മിണ്ടാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിനെക്കുറിച്ച് മുഖ്യധാരാ പത്രങ്ങളില്‍ ഒന്നാം പേജില്‍ സര്‍ക്കാര്‍ പരസ്യം വന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പെയ്ഡ് ന്യൂസാണെന്നു പറയാം. സമാനമായ പരസ്യം വാര്‍ത്തയെന്നു തെറ്റിദ്ധരിക്കപ്പെടുന്ന മട്ടില്‍ ഒന്നാം പേജിലായിരുന്നു എല്ലാ പത്രങ്ങളിലും വന്നത്. ഇതിനടിയില്‍ അഡ്വര്‍ടോറിയല്‍ എന്ന വാക്ക് ചേര്‍ക്കേണ്ടതാണ്. എന്നാല്‍ മുഖ്യധാരാ പത്രങ്ങളടക്കം ഇങ്ങനെ ചേര്‍ക്കാതെ വായനക്കാരനെ വഞ്ചിക്കുകയായിരുന്നു.
വന്‍ പരസ്യദാതാവായ മൊബൈല്‍ കമ്പനി നടത്തിയ തട്ടിപ്പിനെതിരെ ഒരാള്‍ കേസു നല്കി അനുകൂല വിധി വന്നത് എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്തയായി നല്‍കിയിരുന്നു. എന്നാല്‍ പരസ്യദാതാവിനെ അന്നദാതാവായി കാണുന്ന പത്ര- ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്കരിക്കുകയാണുണ്ടായത്. മറ്റൊരു ഉദാഹരണം, കൈരളി ചാനല്‍ നടത്തിയ എല്ലാരു പാടണ് എന്ന റിയാലിറ്റി ഷോയിലുണ്ടായ ചില റിയാലിറ്റികളാണ്. ഈ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്കമ്മയും കുടുംബവുമാണ്. തങ്കമ്മയൊഴികെ ബാക്കിയെല്ലാവരും അന്ധരാണ്. ഇവര്‍ പാടി നേടിയപ്പോള്‍ മുന്‍കൂര്‍ നിശ്ചയിച്ചതു പ്രകാരം മുഖ്യസ്പോണ്‍സറായ ശാന്തിമഠം ഒരു വില്ല നല്‍കും. സമാപന ചടങ്ങിലും മറ്റുമായി വില്ലയുടെ താക്കോല്‍ എന്ന മട്ടില്‍ ഈ കുടുംബത്തിന് തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ താക്കോല്‍ നല്കി. എന്നാല്‍ തുടര്‍ന്ന് യഥാര്‍ത്ഥ വില്ല നല്‍കിയില്ല. കൈരളി ചാനലുമായും സ്പോണ്‍സറുമായും ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂലമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഈ കുടുംബം എറണാകുളം പ്രസ്ക്ളബില്‍ പത്രസമ്മേളനം നടത്തി ചാനലിനും സ്പോണ്സര്ക്കെതിരെയുമുള്ള വഞ്ചനയുടെ കഥ പറഞ്ഞു. എന്നാല്‍ അതു കേട്ടിരുന്ന ഒരു മാധ്യമ പ്രതിനിധിയും ഈ വാര്‍ത്ത പത്രങ്ങളിലോ, ചാനലുകളിലോ നല്‍കിയില്ല. കൈരളി ചാനലിനേക്കാളും സ്പോണ്‍സറായ ശാന്തിമഠം ബില്ഡോഴ്സിനെതിരെയുള്ള വാര്‍ത്ത കൂടിയായതിനാലാണ് ഈ മാധ്യമപട മൌനം പാലിച്ചത്. ഇങ്ങനെ എത്ര വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നു. ഇതിനെയും പെയ്ഡ് ന്യൂസെന്നോ മറ്റെന്തെങ്കിലും ന്യൂസെന്നോ വിളിക്കാം.
മഹാരാഷ്ട്രയില്‍ നടന്ന പെയ്ഡ് ന്യൂസെന്ന മാധ്യമങ്ങളുടെ വ്യഭിചാരം കണ്ടെത്തിയത് പി. സായ്നാഥ് എന്ന പത്രപ്രവര്‍ത്തകനായിരുന്നു. അതിങ്ങനെ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രി അശോക് ചവാനെക്കുറിച്ച് ലോക്മത് എന്ന പത്രത്തില്‍ ഒന്നാം പേജില്‍ ഫീച്ചര്‍ വന്നു. ഊര്‍ജസ്വലനായ യുവനേതൃത്വം; അശോക് ചവാന് എന്നായിരുന്നു തലക്കെട്ട്. ലേഖകന്റെ പേരു സഹിതം വാര്‍ത്ത. അതേ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി മഹാരാഷ്ട്രടൈംസ്, പുധാരി തുടങ്ങിയ പത്രങ്ങളിലും വള്ളി പുള്ളി തെറ്റാത്ത ഈ വാര്‍ത്ത അവരവരുടെ ലേഖകന്മാരുടെ പേരില്‍ പുറത്തിറങ്ങി. ആ തിരഞ്ഞെടുപ്പില്‍ ചവാന് ഒരു ലക്ഷം വോട്ടിനു വിജയിച്ചു. ഇവിടെ നിന്നാണ് പി. സായ്നാഥെന്ന പത്രപ്രവര്‍ത്തകന്റെ അന്വേഷണം ആരംഭിച്ചത്. അശോക്ചവാന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച കണക്കില്‍, പരസ്യം നല്കിയ ഇനത്തില്‍ ചെലവായത് 11370 രൂപയാണെന്നും അച്ചടിമാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ 5379 രൂപയുമാണ് ചെലവായതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കണക്കില്‍ നിന്നാണ് അശോക് ചവാനെന്ന രാഷ്ട്രീയക്കാരനും മാധ്യമങ്ങളും നടത്തിയ കൂട്ടുകെട്ട് പുറത്തായത്. ഒക്ടോബര്‍ കേരളീയം മാസികയില്‍ പ്രസിദ്ധീകരിച്ചത്
da, nalla nireeskhanamgal
ReplyDeletego ahead
thank u da
ReplyDelete